Featured

വിധവയുടെ ഇദ്ദയും അനാചാരങ്ങളും

ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ നാലുമാസവും പത്ത് ദിവസവും ഇരുട്ടുള്ള മുറിയില്‍ ഇരിക്കണം, അവള്‍ വെള്ളവസ്ത്രം ധരിക്കണം, ആകാശം കാണുവാന്‍ പാടില്ല, ഭര്‍തൃസഹോദരന്മാര്‍, അന്യപുരുഷന്മാര്‍ മുതലായവരെ കാണുവാന്‍ പാടില്ല, അവരോടു സംസാരിക്കല്‍ നിഷിദ്ധം, ആവശ്യങ്ങള്‍ക്ക്പോലും പുറത്തുപോകാന്‍ പാടില്ല, ഈ രീതിയിലുള്ള വിശ്വാസങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ കാണാം. അന്ധവിശ്വാസവും അജ്ഞതയുമാണ്‌ ഇതെല്ലാം.

അല്ലാഹു പറയുന്നു : "(ഭര്‍ത്താവ് മരിച്ച) സ്ത്രീകളോട് അവരുടെ ഇദ്ദ കാലത്ത് വിവാഹാലോചനയെക്കുറിച്ച് സൂചിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല" [ബഖറ 235 ]. സ്ത്രീയോട് നേരിട്ട്തന്നെ സൂചനാരൂപത്തില്‍ വിവാഹാലോചന നടത്താമെന്നാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്. അപ്പോള്‍ ഇദ്ദയുടെ സന്ദര്‍ഭത്തില്‍ അന്യപുരുഷനെ കാണുവാനും സംസാരിക്കുവാനും പാടില്ലെന്ന ധാരണയെ ഖുര്‍ആന്‍ ഇവിടെ തകര്‍ക്കുന്നു.

പൂര്‍ണ്ണമായി വിവാഹമോചനം ചെയ്ത സ്ത്രീയും ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയും പകല്‍ സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകല്‍ അനുവദനീയമാണ്‌ എന്നൊരു അദ്ധ്യായം തന്നെ സഹീഹ് മുസ്ലിമില്‍ കാണാം. ശേഷം ജാബിര്‍ (റ)ന്‍റെ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി(റ) എഴുതി : "പരിപൂര്‍ണ്ണമായി വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തുപോകാംഎന്നതിനു ഈ ഹദീസ് രേഖയാണ്. ഇതാണ് ഇമാം മാലിക്, സൌറി, ലൈസ്‌, ശാഫിഈ, അഹ്മദ് മുതലായവരുടെ അഭിപ്രായം. അതുപോലെ ഭര്‍ത്താവ് മരണപ്പെട്ട ഇദ്ദയുടെ അവസരത്തില്‍ സ്ത്രീകള്‍ക്കും പകല്‍ പുറത്തുപോകാമെന്ന് ഇവര്‍ പറയുന്നു. അബൂഹനീഫയും ഇവരോട് ഈ കാര്യത്തില്‍ യോജിക്കുന്നു. [ശറഹു മുസ്‌ലിം 5/366]

മരണത്തിന്‍റെ ഇദ്ദയേക്കാള്‍ കാഠിന്യം വിവാഹമോചനത്തിന്‍റെ ഇദ്ദയാണ്. എന്നാല്‍ ജനങ്ങളുടെ ധാരണ മരണത്തിന്‍റെ ഇദ്ദയാണ് കൂടുതല്‍ കാഠിന്യം എന്നാണ്. നാലു മദ്ഹബിന്‍റെ ഇമാമുകളും ഭര്‍ത്താവ് മരണപ്പെട്ടത് കാരണമായുള്ള ഇദ്ദയുടെ അവസരത്തില്‍ സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകാമെന്ന് പ്രഖ്യാപിക്കുന്നു.

ഇമാം നവവി (റ), മിന്‍ഹാജില്‍ എഴുതുന്നു : ഭര്‍ത്താവ് മരിച്ച ഇദ്ദയില്‍ സ്ത്രീകള്‍ക്ക് പകല്‍സമയത്ത് ഭക്ഷണം വാങ്ങുവാനും നൂല്‍ നൂല്‍ക്കുവാനും അതുപോലെയുള്ളതിനും പുറത്തുപോകാം. [മിന്ഹാജ്].

ഫത്ഹുല്‍ മുഈനില്‍ എഴുതുന്നു : ഭക്ഷണസാധനങ്ങള്‍ വാങ്ങുക, നൂല്‍ വില്‍ക്കുക, വിറകു ശേഖരിക്കുക മുതലായ ആവശ്യങ്ങള്‍ക്ക് പകല്‍ പുറത്തു പോകാം. [ഫത്ഹുല്‍ മുഈന്‍ പരിഭാഷ പേജ് 484].

ഉറവ (റ) നിവേദനം : ആയിശ (റ) അവരുടെ സഹോദരി ഉമ്മുകുല്‍സൂമിന്‍റെ ഭര്‍ത്താവ് ത്വല്‍ഹ (റ) വധിക്കപ്പെട്ടപ്പോള്‍ മക്കയിലേക്ക് അവളുമായി ഉംറക്കു പുറപ്പെടുകയുണ്ടായി. വിധവയ്ക്ക് ഇദ്ദയില്‍ തന്നെ പുറത്തു പോകാമെന്ന് ആയിശ (റ) മതവിധി നല്‍കാറുണ്ടായിരുന്നു. [ബൈഹഖി, മുസന്ന്വഫ്]. ഈ ഹദീസിന്‍റെ പരമ്പര വളരെയധികം പ്രബലമായതാണ്.

വിധവകള്‍ ഇദ്ദ ആചരിക്കുന്ന സന്ദര്‍ഭത്തില്‍ അവരെയും കൊണ്ട് അലി (റ) യാത്ര ചെയ്യാറുണ്ടായിരുന്നു. [ബൈഹഖി].
Get Free Email Updates to your Inbox!

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana