Featured

ചേലാകർമ്മവും സദ്യയും

അഞ്ച്‌ സംഗതികൾ പ്രകൃതിയിൽ ഉൾപ്പെട്ടതാണ്. ചേലാകർമ്മം, ഗുഹ്യസ്ഥാനത്തെ രോമങ്ങൾ നീക്കൽ, കക്ഷങ്ങളിലെ മുടികളയൽ, നഖം മുറിക്കൽ, മീശ മുറിക്കൽ തുടങ്ങിയവ (ബുഖാരി, മുസ്‌ലിം). ഒരു മുസ്‌ലിം ഇവ നിർവ്വഹിക്കുമ്പോൾ പ്രത്യേകമായ സദ്യയുണ്ടാക്കി ആളുകളെ ക്ഷണിച്ച്‌ ആഘോഷമാക്കാൻ ഇസ്‌ലാം നിർദ്ദേശിക്കുന്നില്ല.

എന്നാൽ ഇവയിൽ ചേലാകർമ്മവുമായി ബന്ധപ്പെടുത്തി ധാരാളം അനാചാരങ്ങൾ സമുദായത്തിൽ നിലനിൽക്കുന്നതായി കാണുന്നു. ഫത്‌ഹുൽ മുഈനിലെ പ്രസ്താവനകൾ ആദ്യകാലത്ത്‌ മുസ്‌ലിം സമൂഹത്തിലുണ്ടായിരുന്ന ചേലാകർമ്മ അനാചാരങ്ങളിലേക്ക്‌ വിരൽ ചൂണ്ടുന്നതായി കാണാം. ഫത്‌ഹുൽ മുഈനിൽ പറയുന്നു: ചേലാകർമ്മ വേളയിൽ ലഭിക്കുന്ന സംഭാവനകളുടെ ഉടമ പിതാവാകുന്നു. ചേലാകർമ്മ ചടങ്ങിൽ പങ്കെടുക്കുന്നവർ പണം ഇടുന്നതിനായി ചില സ്ഥലങ്ങളിൽ തളിക വെക്കുകയെന്ന സമ്പ്രദായം നിലനിൽക്കുന്നു. അങ്ങനെ കിട്ടുന്ന തുക ചേലാകർമ്മ കല്യാണക്കാരൻ, ഒസാൻ, ഭൃത്യൻ, കുട്ടിയുടെ പിതാവ്‌ തുടങ്ങിയവർക്കാണ് ലഭിക്കുക. ശേഷം ഫത്‌ഹുൽ മുഈനിൽ എഴുതുന്നു : 'അതിനാൽ നാട്ടുനടപ്പിനെ അപേക്ഷിച്ച്‌ മതാചാരത്തിനാണ് മുൻഗണന നൽകേണ്ടത്‌'.

ഉണരുക സമുദായമേ! മതാചാരത്തിന്ന് മുൻഗണന നൽകുകയാണെങ്കിൽ മുകളിൽ പറഞ്ഞതെല്ലാം അനാചാരങ്ങളാണ്. യാതൊരു ആചാരവും ചേലാകർമ്മവുമായി ബന്ധപ്പെട്ട്‌ ഇസ്‌ലാം നിർദ്ദേശിക്കുന്നില്ല. മുഹിയിദ്ദീൻ ശൈഖ്‌ (റ) തന്റെ ഗുൻയത്ത്‌ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി : 'ചേലാകർമ്മത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കൽ സുന്നതല്ല. ക്ഷണിക്കപ്പെട്ടയാൾക്ക്‌ ക്ഷണം സ്വീകരിക്കേണ്ട ബാധ്യതയുമില്ല'.

ഇമാം അഹമ്മദ്‌, ത്വബ്‌ റാനി മുതലായവർ ഉസ്മാൻ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു : ഉസ്മാൻ (റ) ഒരു ചേലാകർമ്മത്തിലേക്ക്‌ ക്ഷണിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം ക്ഷണിച്ചയാളോട്‌ പറഞ്ഞു : 'നബി (സ)യുടെ കാലത്ത്‌ ഞങ്ങൾ അതിലേക്ക്‌ പോകാറില്ല. ക്ഷണിക്കപ്പെടാറുമില്ല'.

അതുപോലെത്തന്നെ ചേലാകർമ്മവുമായി ബന്ധപ്പെട്ട്‌ കാണുന്ന മൗലൂദ്‌, റാതീബ്‌, കരച്ചിൽ കേൾക്കാതിരിക്കാൻ യാനബീ എന്ന് ചൊല്ലൽ, സുഖപ്പെട്ടതിനു ശേഷം പള്ളിയിൽ പോയി മിഹ്‌റാബിൽ സുജൂദ്‌ ചെയ്യൽ, പള്ളി വലംവെക്കൽ തുടങ്ങിയ ശിർക്കൻ ബിദ്‌അത്തുകൾക്കൊന്നും പരിശുദ്ധ ഇസ്‌ലാമിനു പങ്കില്ല.

ബഖാഉൽ ഈമാൻ നമസ്കാരം

ഈമാൻ നിലനിർത്താനുള്ള നമസ്കാരം എന്നാണ് ബഖാഉൽ ഈമാൻ നമസ്കാരത്തിന്റെ അർത്ഥം. ഒരു അനാചാരമാകുന്നു ഇത്‌. ഇമാം ശീറാസി (റ) എഴുതുന്നു : ഈമാൻ നിലനിർത്താനുള്ള നമസ്കാരത്തിന്റെ അദ്ധ്യായത്തിൽ സഹീഹായി യാതൊന്നും വന്നിട്ടില്ല.  (സിഫ്‌ റുസ്സ ആദ 144)

ഇശ്‌റാഖ്‌ നമസ്കാരം

ചിലർ ഇശ്‌റാഖ്‌ എന്ന പേരിൽ ഒരു പ്രത്യേക നമസ്കാരം നിർവ്വഹിക്കുന്നത്‌ കാണുന്നു. യഥാർത്ഥത്തിൽ ളുഹാ നമസ്കാരത്തിന്റെ മറ്റൊരു പേരാണ് ഇശ്‌റാഖ്‌ എന്നത്‌. ഫത്‌ഹുൽ മുഈൻ പോലും ഈ യാഥാർത്ഥ്യം വ്യക്തമാക്കുന്നു : "ഏറ്റവും പ്രബലമായ അഭിപ്രായം ഇശ്‌റാഖിന്റെ രണ്ട്‌ റകഅത്ത്‌ ളുഹാ നമസ്കാരം തന്നെയാണ് എന്നതാണ്. (ഫത്‌ഹുൽ മു ഈൻ)

അവ്വാബ്‌ നമസ്കാരവും മറ്റു ചിലതും

യാതൊരു അടിസ്ഥാനവുമില്ലാത്ത നമസ്കാരങ്ങളാണ് അവ്വാബ്‌ നമസ്കാരം, വീട്ടിൽ പ്രവേശിച്ചാലുള്ള നമസ്കാരം, അന്ധത നീക്കുവാൻ വേണ്ടിയുള്ള നമസ്കാരം, പശ്ചാതാപ നമസ്കാരം തുടങ്ങിയവ. സഹീഹായ ഹദീസുകളുടെ പിൻബലമില്ലാത്ത ഇവയെല്ലാം തന്നെ ഉപേക്ഷിക്കൽ അനിവാര്യമാണ്. അതുപോലെ ഖുതുബിയത്തിൽ നിർവ്വഹിക്കപ്പെടുന്ന പന്ത്രണ്ട്‌ റകഅത്‌ നമസ്കാരം ശിർക്കിന്റേയും ബിദ്‌അത്തിന്റേയും നമസ്കാരമാണ്.

സ്വലാത്തുൽ ഹാജ:

നമ്മുടെ ആവശ്യങ്ങൾ നിർവ്വഹിച്ചു കിട്ടുവാൻ വേണ്ടി ഒരു പ്രത്യേക നമസ്കാരം നിർവ്വഹിക്കൽ നബിചര്യയല്ല. നബി (സ)യോ സ്വഹാബിമാരോ അപ്രകാരം നിർവ്വഹിച്ചതു സഹീഹായി വന്നിട്ടില്ല. 

ഇമാം സുയൂത്തി (റ) ഈ വിഷയത്തിൽ വന്നിട്ടുള്ള സർവ്വ ഹദീസുകളും ഉദ്ധരിച്ചുകൊണ്ട്‌ അവയുടെ ന്യൂനതകൾ വിവരിച്ചുകൊണ്ട്‌ സ്ഥിരപ്പെട്ട ഒരു ഹദീസുപോലും ഈ വിഷയത്തിലില്ലെന്ന് സമർത്ഥിക്കുന്നു. (അൽലആലി 2/46,47).

ഇമാം നവവി (റ) എഴുതുന്നു : ഹാജ: നമസ്കാരത്തിന്റെ ഹദീസ്‌ തുർമ്മുദി ഉദ്ധരിച്ച്‌ അദ്ദേഹം തന്നെ അത്‌ ദുർബലമാക്കുന്നു. (ശറഹുൽ മുഹദ്ദബ്‌ 4/55). 

ഈ ഹദീസിന്റെ പരമ്പരയിൽ വന്നിട്ടുള്ള അബൂ മഅ്മർ വളരേയധികം ദുർബലനാണെന്ന് ഇബ്നു ഹജർ (റ) പറയുന്നു. മറ്റൊരു വ്യക്തി ഫാഇദ്ബ്നു അബ്ദുറഹ്മാനാണ്. ഇയാൾ നുണ പറയുന്ന വലിയ കള്ളവാദിയാണ്.

ഗർഭവും പ്രസവവും ആചാരങ്ങളും

ഗർഭധാരണം മുതൽ പ്രസവം വരെ വളരെ അൽഭുതകരമായ പ്രവർത്തനങ്ങളാണ് ഒരു സ്ത്രീയുടെ ഉദരത്തിൽ നടക്കുന്നത്‌. ഇത്‌ ശരിക്കും ഗ്രഹിച്ച്‌ സ്രഷ്ടാവിനു തൃപ്തിയില്ലാത്ത സർവ്വകാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ഒരു ഗർഭിണിയായ മുസ്‌ലിം സ്ത്രീ ചെയ്യേണ്ടത്‌. ഈ കാലയളവിൽ യാതൊരുവിധ ആചാരങ്ങളും ഇസ്‌ലാം നിർദേശിക്കുന്നില്ല. എന്നാൽ മുസ്‌ലിംകൾക്കിടയിൽ പലതരം അനാചാരങ്ങൾ ഈ സമയത്ത്‌ ചെയ്യപ്പെടുന്നതായി കാണുന്നു.

അതിലൊന്നാണ് പള്ള കാണൽ ചടങ്ങ്‌. ഗർഭിണിക്ക്‌ 7 മാസമോ അതിലധികമോ ആയാൽ ബന്ധുക്കൾ വന്ന് പള്ള കാണുന്ന സമ്പ്രദായം ചിലയിടങ്ങളിൽ കണ്ടുവരുന്നു. പലഹാരങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ആ സമയത്ത്‌ പ്രത്യേകം തയ്യാറാക്കുന്നതും കണ്ടുവരുന്നു. എന്നാൽ ഇസ്‌ലാമുമായി ഈ ആചാരത്തിനു യാതൊരുവിധ ബന്ധവുമില്ല. റസൂലിനെ സ്നേഹിക്കുന്നവർ ഈ സമ്പ്രദായം ഉപേക്ഷിക്കേണ്ടതാണ്.

മറ്റൊരു അനാചാരമാണ് പ്രസവിക്കാൻ കൊണ്ടുപോകൽ. ആദ്യപ്രസവം ഭാര്യാവീട്ടിൽ തന്നെ വേണമെന്ന വിശ്വാസമാണ് ഈ ചടങ്ങിനാധാരം. ഈ ചടങ്ങിനായ്‌ പ്രത്യേകം സദ്യകൾ ഉണ്ടാക്കുന്നു. വരന്റെ വീട്ടിൽ നിന്ന് ഒരു സംഘം വന്ന് ഗർഭിണിയെ കൂട്ടിക്കൊണ്ട്‌ പോകുന്നു. ഗർഭിണി കരഞ്ഞുകൊണ്ട്‌ വീട്ടുകാരോട്‌ വിടപറഞ്ഞ്‌ പോകുന്നു. പോകുന്ന സമയത്ത്‌ ഗർഭിണി തിരിഞ്ഞു നോക്കാൻ പാടില്ലെന്നും നോക്കിയാൽ സുഖപ്രസവം നടക്കില്ലെന്നും വരെ ചിലർ വിശ്വസിക്കുന്നു. ഈ  ആചാരത്തിനുവേണ്ടി മനുഷ്യൻ ഭീമമായ തുകയും സമയയും വെറുതെ കളഞ്ഞ്‌ അല്ലാഹുവിന്റെ കോപത്തിനിരയാകുന്നു. ഈ അനാചാരത്തിനു മതത്തിനു യാതൊരുവിധ പങ്കുമില്ല.

ചെവിയിൽ ബാങ്കും ഇകാമത്തും വിളിക്കൽ

ഒരു സ്ത്രീ പ്രസവിച്ചാൽ ഉടനെ കുട്ടിയുടെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്‌ലാമിലെ ആചാരമെന്ന നിലക്ക് ചിലർ നടപ്പാക്കുന്നത് കാണാം. പ്രവാചക ചര്യയുടെ പിൻബലം ഇവക്കില്ല. ദുർബലമായ ഹദീസുകൾ മാത്രമാണ് ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെടുന്നത്.

 ഹുസൈൻ (റ) നിവേദനം : നബി (സ) പറഞ്ഞു ; വല്ലവനും ഒരു കുട്ടി ജനിക്കുകയും അപ്പോൾ അവന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുത്താൽ ഉമ്മു സ്വിബ്‌യാൻ (പിശാച്) ഉപദ്രവിക്കുകയില്ല. [ഇബ്നു സനിയ്യ, ഇബ്നു അസാകീർ]. വളരെയധികം ദുർബലമായ വാറോലയാണിത്. തെളിവിന് ഒരിക്കലും കൊള്ളുകയില്ല. ഇതിന്റെ പരമ്പരയിലുള്ള യഹ്‌യബ്‌നു അലാത്ത് (ബജലി) എന്ന വ്യക്തിയെപ്പറ്റി ഇബ്നു ഹജർ (റ) എഴുതുന്നു : 'ഇയാൾ ഹദീസ് സ്വയം നിർമ്മിച്ചുണ്ടാക്കുന്ന ആളാണെന്ന് വിമർശിക്കപ്പെടുന്നു.' [തഖ് രീബ്‌]. അതുപോലെ ഈ പരമ്പരയിൽ വന്നിട്ടുള്ള മറ്റൊരു വ്യക്തിയാണ് മാർവാനുബ്നു സാലിം (ഗഫാരി). ഇയാളെക്കുറിച്ച് ഇബ്നു ഹജർ (റ) എഴുതുന്നു : 'മാർവാനുബ്നു സാലിം തീർത്തും വര്ജിക്കപ്പെടേണ്ട മനുഷ്യനാണ്. ഇയാൾ സ്വയം നിർമിത ഹദീസ് ഉണ്ടാക്കുന്നയാളാണെന്ന് ഇമാം സാജിയും മറ്റും പറയുന്നു.' [തഖ് രീബ്‌]

 ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം അബൂഹാത്തിം, ഇമാം അഹമ്മദ്, അബൂ ഉറൂബ തുടങ്ങിയവരെല്ലാം തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ മേൽ വ്യക്തികളെ നിശിതമായി വിമർശിക്കുന്നു.

ആമീൻ പതുക്കെ ചൊല്ലൽ

ജമാഅത് നമസ്കാരത്തിൽ ഇമാം ഫാതിഹ ഉറക്കെ (സുബ്ഹ്, മഗ്‌രിബ്, ഇശാഅ്) ഓതിക്കഴിഞ്ഞാൽ 'ആമീൻ' ഉറക്കെ ചൊല്ലാതിരിക്കുന്ന സമ്പ്രദായം ചില മുസ്‌ലിംകൾക്കിടയിൽ കാണാം. ഹനഫീ മദ്ഹബ് പ്രചാരത്തിലുള്ള സ്ഥലങ്ങളിലാണ് ഈ അനാചാരം കൂടുതലായി കാണുന്നത്.

 അബൂഹുറൈറ (റ) നിവേദനം : നബി (സ) പറഞ്ഞു ; "ഇമാം 'വലദ്ദ്വാല്ലീ ൻ' എന്ന് പറഞ്ഞാൽ നിങ്ങൾ 'ആമീൻ' എന്ന് പറയുവിൻ." [ബുഖാരി, മുസ്‌ലിം]

 വാഇൽ (റ) നിവേദനം ; അദ്ദേഹം നബി (സ)യുടെ പിന്നിൽ നിന്ന് നമസ്കരിച്ചു. അപ്പോൾ അവിടുന്ന് 'ആമീൻ' ഉറക്കെ ചൊല്ലി. [അബൂദാവൂദ്]

 അത്വായ അ് (റ) നിവേദനം : "നബി (സ)യുടെ ഇരുനൂറിൽ പരം സ്വഹാബിമാരെ ഞാൻ ഈ പള്ളിയിൽ കണ്ടിട്ടുണ്ട്. ഇമാം 'വലദ്ദ്വാല്ലീൻ' എന്ന് പറഞ്ഞാൽ അവർ 'ആമീൻ' പറഞ്ഞു ശബ്ദകോലാഹലം തന്നെ സൃഷ്ടിക്കുമായിരുന്നു." [ബുഖാരിയുടെ താരീഖുൽ കബീറിൽ നിന്ന്]

സ്ത്രീകൾ മയ്യിത്ത് നമസ്കാരം ഉപേക്ഷിക്കൽ

സ്ത്രീകൾക്ക് മയ്യിത്ത് നമസ്കാരമില്ലെന്ന ഒരു തെറ്റിദ്ധാരണ മിക്ക മുസ്‌ലിംകൾക്കിടയിലും പ്രചരിച്ചത് കാണാം. സ്വന്തം ഭർത്താവിന് ഭാര്യ നമസ്കരിക്കുക, സ്വന്തം സന്താനങ്ങൾക്ക് മാതാവ് നമസ്കരിക്കുക, സ്വന്തം മാതാപിതാക്കൾക്കും സഹോദരനും സഹോദരിക്കും വേണ്ടി നമസ്കരിക്കുക എന്ന സ്വഭാവം വരെ ഇത്തരം വിശ്വാസക്കാർക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിൽ പിൽക്കാലത്ത് കടന്നുകൂടിയ ഒരു അനാചാരമാണിത്.

 ഇബ്നു അബ്ബാസ് (റ) നിവേദനം : "പ്രവാചകൻ (സ) മരണപ്പെട്ടപ്പോൾ ആദ്യം പുരുഷന്മാർക്ക് മയ്യിത്ത് നമസ്കരിക്കുവാൻ പ്രവേശനം നൽകപ്പെട്ടു. ശേഷം സ്ത്രീകൾക്കും പ്രവേശനം നൽകി. അവർ അദ്ദേഹത്തിന് മയ്യിത്ത് നമസ്കരിച്ചു." [ബൈഹഖി]

 ആയിശ (റ) നിവേദനം : "സഅദ്ബ്നു അബീവഖാസ്‌ (റ) മരണപ്പെട്ടപ്പോൾ നബി (സ)യുടെ ഭാര്യമാർ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്ക്കരിക്കുവാൻ പള്ളിയിൽ മയ്യിത്തിനെ പ്രവേശിപ്പിക്കുന്നതിനു വേണ്ടി ആളെ അയച്ചു. അപ്രകാരം അവർ ചെയ്തു. അദ്ദേഹത്തിന്റെ മയ്യിത്ത് അവരുടെ മുറികളുടെ അടുത്തുവെച്ച് അവർ അദ്ദേഹത്തിന്ന് മയ്യിത്ത് നമസ്കരിച്ചു." [മുസ്ലിം]

 ശറഹുൽ മുഹദ്ദബിൽ എഴുതുന്നു : "സ്ത്രീകൾ സംഘമായി മയ്യിത്ത് നമസ്കരിച്ചാലും യാതൊരു വിരോധമില്ല."

മയ്യിത്ത് കുളിപ്പിക്കുന്നതിലെ അനാചാരങ്ങൾ

മയ്യിത്ത് കുളിപ്പിക്കുവാൻ പ്രത്യേകമായി തന്നെ ഒരു മറയുണ്ടാക്കണമെന്ന തെറ്റിദ്ധാരണ ചിലർക്ക് കാണാം. കുളിമുറിയുണ്ടായാലും ഇവർ പ്രത്യേക മറ തയ്യാറാക്കുന്നു. എന്നാൽ നബി (സ) മയ്യിത്ത് കുളിപ്പിക്കുവാൻ വേണ്ടി പ്രത്യേകം മറയുണ്ടാക്കാൻ നിർദേശിക്കുന്നില്ല. മയ്യിത്ത് കുളിപ്പിച്ച വെള്ളം ഓവ് ചാലിലേക്കും മറ്റും തിരിച്ചുവിടാൻ പാടില്ലെന്ന വിശ്വാസവും പിഴച്ചതാണ്. അതുപോലെ മയ്യിത്ത് കുളിപ്പിക്കുവാൻ നല്ലത് പച്ചവെള്ളമാണ്. എന്നാൽ ചിലർ ചൂട് വെള്ളം തന്നെ വേണമെന്ന് ശഠിക്കുന്നു. നബി (സ)യോ സഹാബികളോ മയ്യിത്ത് കുളിപ്പിക്കുവാനുള്ള വെള്ളം പ്രത്യേകം ചൂടാക്കിയത് ഉദ്ധരിക്കപ്പെടുന്നില്ല. ഇമാം നവവി (റ) എഴുതുന്നു : "തണുത്ത വെള്ളമാണ് ചൂടാക്കിയ വെള്ളത്തേക്കാൾ ഉത്തമം." [ശറഹുൽ മുഹദ്ദബ്]. കുളിയുടെ മുമ്പായി നഖവും മുടിയും വളർന്നിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതും അനാചാരമാണ്. നബി (സ)യോ സ്വഹാബിമാരോ ഇപ്രകാരം ചെയ്യാൻ നിർദേശിക്കുന്നില്ല. [ശറഹുൽ മുഹദ്ദബ്].

മയ്യിത്തിന്റെ ശരീരത്തിൽ മുഴുവൻ വെള്ളം ഒഴുക്കിയാൽ തന്നെ മയ്യിത്തുകുളി സ്വഹീഹാകുമെന്ന് ഫത്ഹുൽ മുഈനിൽ പോലും പറയുന്നുണ്ട്. [പേജ് 192, പുത്തൂർ ഫൈസിയുടെ പരിഭാഷ]. എന്നിട്ടും 'ഞാൻ മയ്യിത്ത്കുളി പഠിച്ചിട്ടില്ല, അതിനാൽ ഞാൻ കുളിപ്പിച്ചാൽ ശരിയാവുകയില്ല' എന്ന വിശ്വസിക്കുന്ന ആൾക്കാരെ ധാരാളം കാണാം. ഇതൊരു അന്ധവിശ്വാസം മാത്രമാണ്. അതുപോലെ കുളിക്കു ശേഷം വുളു എടുത്ത് കൊടുപ്പിക്കുന്നതും അനാചാരമാണ്. ഇങ്ങനെ റസൂൽ (സ) ചെയ്തതിനോ കല്പിച്ചതിനോ തെളിവില്ല.

ജനാബത്തുകാരനും ആർത്തവകാരികൾക്കും മയ്യിത്തിനെ കുളിപ്പിക്കാമെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ [ശറഹുൽ മുഹദ്ദബ്] പോലും പറയുന്നു. എന്നിട്ടും മയ്യിത്ത് കുളിപ്പിക്കുന്നവന് ശുദ്ധിയുണ്ടാകണമെന്ന് ചിലർ വിശ്വസിക്കുന്നു. അതുപോലെ രോഗികളുടെ അടുത്ത് ആർത്തവകാരികൾ നിൽക്കാൻ പാടില്ല, മയ്യിത്ത് കുളിപ്പിക്കുന്നവനെ മയ്യിത്ത് മനസ്സിലാക്കും, മയ്യിത്ത് കുളിപ്പിച്ചവൻ കുളിക്കണം തുടങ്ങിയവയെല്ലാം അന്ധവിശ്വാസങ്ങളാണ്. ഇവയൊന്നും നബിചര്യയിൽ സ്വഹീഹായി വന്നിട്ടില്ല.

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana