Featured

സംസം വെള്ളത്തിന്‍റെ ശ്രേഷ്ഠത


ഹാജറാ ബീവിക്കും ഇസ്മാഈല്‍ നബി (അ)ക്കും കുടിക്കുവാനും കുളിക്കുവാനും മറ്റു ശുദ്ധീകരണങ്ങള്‍ക്കും വേണ്ടി അല്ലാഹു അത്ഭുതകരമായി സൃഷ്ടിച്ചു കൊടുത്ത കിണറാണ് സംസം. ഇതിന്‍റെ ശ്രേഷ്ഠതയായി ഒരു ഹദീസ് മാത്രമാണ് സഹീഹായിട്ടുള്ളത്‌. 

അബൂദര്ര്‍ (റ) നിവേദനം : നബി (സ) സംസം വെള്ളത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: 'നിശ്ചയം അതു വിശപ്പിനു ഭക്ഷണമാണ്‌'. [മുസ്‌ലിം]

സംസം വെള്ളം രോഗത്തിന് ഔഷധമാണെന്ന് പ്രസ്താവിക്കുന്ന ഹദീസുകള്‍ എല്ലാം തന്നെ ദുര്‍ബ്ബലമാണ്. നബി (സ) രോഗശമനം ലഭിക്കുവാന്‍ വേണ്ടി തേന്‍ കുടിക്കുവാനും ജീരകം ഉപയോഗിക്കുവാനും മറ്റും ഉപദേശിച്ചത് കാണാം. എന്നാല്‍ സഹീഹായ ഒരു ഹദീസില്‍ പോലും സംസം വെള്ളം കുടിക്കുവാന്‍ നബി (സ) ആരോടെങ്കിലും ഉപദേശിച്ചത് കാണാന്‍ സാധ്യമല്ല. 

സഹാബിവര്യന്മാരില്‍ ആരെങ്കിലും രോഗശമനത്തിന് സംസം വെള്ളം കുടിച്ചതോ കുടിക്കുവാന്‍ ഉപദേശിച്ചതോ കാണാന്‍ സാധ്യമല്ല. ഹജ്ജിനു ശേഷം സംസം കെട്ടിക്കൊണ്ട് പോകുവാന്‍ നബി (സ) നിര്‍ദേശിച്ച ഒരു ഹദീസും സഹീഹായിട്ടില്ല. സഹാബിവര്യന്മാരില്‍ ആരെങ്കിലും അപ്രകാരം ചെയ്തത് ഉദ്ധരിക്കുന്നില്ല. ഈ വിഷയത്തില്‍ ഉദ്ധരിക്കുന്ന ഹദീസുകള്‍ എല്ലാം ദുര്‍ബലമായതാണ്. തെളിവിനു ഒരിക്കലും കൊള്ളുകയില്ല. ദാഹമുണ്ടെങ്കില്‍ അതു കുടിക്കാമെന്ന് മാത്രം. 

നാഫി അ' (റ) നിവേദനം : നിശ്ചയം ഇബ്നു ഉമര്‍ (റ) ഹജ്ജ് വേളയില്‍ സംസം വെള്ളം കുടിക്കാറില്ല. [ഫത്ഹുല്‍ ബാരി]. സംസം വെള്ളം കുടിക്കല്‍ പോലും ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ പെട്ടതല്ലെന്ന് പഠിപ്പിക്കുവാനാണ് ഇബ്നു ഉമര്‍ (റ) ഇപ്രകാരം ചെയ്തിരുന്നത്. നബി (സ) കുടിച്ച സംഭവം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. 

അതു പോലെ നബി (സ)യോ സഹാബികളോ സംസം വെള്ളം കൊണ്ട് മയ്യിത്ത്‌ കുളിപ്പിച്ചതോ കഫന്‍പുടവ കഴുകിയതോ ഉദ്ധരിക്കുന്ന ഒരു ഹദീസ്പോലും സഹീഹായി ഉദ്ധരിക്കുന്നില്ല. 

ഹജ്ജിനു പോകുമ്പോള്‍ സദ്യയുണ്ടാക്കല്‍


ഹജ്ജിനു പോകുന്ന വ്യക്തികളെ ക്ഷണിച്ചു വരുത്തി സദ്യയുണ്ടാക്കുക, എന്നിട്ട് അവരെ തീറ്റിക്കുക, അവര്‍ക്ക് വേണ്ടി യോഗങ്ങള്‍ സംഘടിപ്പിച്ചു മുഖസ്തുതി പറയുക, പോകുന്നവര്‍ വീടുതോറും കയറി വിവരം പറയുക, ഹജ്ജ് കഴിഞ്ഞു വരുന്നവര്‍ക്ക് സ്വീകരണം നല്‍കുക മുതലായ അനാചാരങ്ങള്‍ ചില സ്ഥലങ്ങളില്‍ കാണാം. നബിചര്യയും സഹാബിമാരുടെ ചര്യയുമായി ഇതിനു യാതൊരു ബന്ധവുമില്ല. ചില ന്യായീകരണങ്ങള്‍ മാത്രമാണ് ഇവക്കുള്ള പിന്‍ബലം. ഇബാദത്ത് അല്ലാഹുവിനു മാത്രം നിഷ്കളങ്കമാക്കണമെന്ന ഖുര്‍ആനിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ഇവിടെ നശിക്കുകയാണ് ചെയ്യുന്നത്. നിയ്യത്തിനെ വഴി തെറ്റിക്കുകയാണ് ചെയ്യുന്നത്. 

ചിലര്‍ ഹജ്ജിനു പോകാന്‍ വേണ്ടി പിരിവു നടത്തുന്നത് കാണാം. അനാചാരത്തിന്‍റെ  പിരിവാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇതിനെ വിരോധിക്കുന്നു [2 :197]. മറ്റു ചിലര്‍ ഹജ്ജ് യാത്രക്ക് വിനോദയാത്ര പോകുംപോലെ എല്ലാ സുഖസൌകര്യങ്ങളും ഒരുക്കുന്നു. ത്യാഗം അനുഷ്ടിക്കുവാനുള്ള മനസ്ഥിതി ഇവരില്‍ തീരെ കാണാരെയില്ല. 

ഹജ്ജും ഉംറയും പിന്തിക്കലും ബാങ്ക് വിളിയും


ഹജ്ജും ഉംറയും നിര്‍ബന്ധമായാലും  ആരോഗ്യസമയത്ത് നിര്‍വഹിക്കാതെ വയസ്സാന്‍ കാലത്തേക്ക് പിന്തിച്ച് കിഴവനും കിഴവിയും ആയ ശേഷം ഇവ നിര്‍വഹിക്കുന്നതാണ് ഉത്തമമെന്നും യുവത്വത്തില്‍ നിര്‍വഹിക്കല്‍ ഉത്തമമല്ല എന്നും ഒരു ധാരണ ചിലരില്‍ കാണാം. പ്രവാചകന്‍ (സ) യുടെ നിര്‍ദേശത്തിനു എതിരാണ് ഇത്. കേരളത്തില്‍ ഒരു കാലത്ത് വയസ്സന്മാര്‍ മാത്രമേ ഹജ്ജിനു പോയിരുന്നുള്ളൂ. ഇപ്പോള്‍ ആ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. 

പ്രവാചകന്‍ (സ) പറഞ്ഞു : "വല്ലവനും ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്‍ ധൃതി കാണിക്കണം" [അബൂദാവൂദ്] 

അതുപോലെ ഹജ്ജിനു പോകുന്നവര്‍ വാഹനം കയറുവാന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ സംഘമായി ബാങ്ക് വിളിക്കുന്നത്‌ ചിലയിടങ്ങളില്‍ കാണാം. തനിച്ച അനാചാരമാണിത്. നബിചര്യയില്‍ ഇതിനു യാതൊരു തെളിവും കാണാന്‍ സാധ്യമല്ല. മതം സ്വന്തം ഇഷ്ടത്തിനനുസരിച്ച്  ദര്‍ശിക്കുന്നവരാണ് ഈ സമ്പ്രദായം പ്രചരിപ്പിക്കുന്നത്. 

ആരോഗ്യമുണ്ടെങ്കില്‍ മാത്രം ഹജ്ജ് നിര്‍ബന്ധം എന്ന ധാരണ


ചില മനുഷ്യന്മാര്‍ക്ക് സാമ്പത്തികമായ കഴിവ് ഉണ്ടാകുക ആരോഗ്യം നഷ്ടപ്പെട്ട സന്ദര്‍ഭത്തിലായിരിക്കും. ആരോഗ്യമില്ലെങ്കില്‍ എത്ര സാമ്പത്തികശേഷിയുണ്ടായാലും ഹജ്ജ് നിര്‍ബന്ധമാവുകയില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്ലിംകളില്‍ കാണാം. പ്രവാചകന്‍ (സ)യുടെ നിര്‍ദേശത്തിനു എതിരാണ് ഈ ധാരണ. 

ഇബ്നു അബ്ബാസ് (റ) നിവേദനം : ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ വന്നു പറഞ്ഞു : അല്ലാഹുവിന്‍റെ ദൂതരെ, ഹജ്ജ് ഫര്‍ളാക്കിക്കൊണ്ടുള്ള അല്ലാഹുവിന്‍റെ കല്‍പ്പന എന്‍റെ വയോവൃദ്ധനായ പിതാവിനും ബാധകമായിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന് വാഹനത്തിലിരിക്കാന്‍ കഴിയുകയില്ല. അദ്ദേഹത്തിന് വേണ്ടി എനിക്ക് ഹജ്ജ് ചെയ്യാമോ? "അതെ, നിനക്ക് അങ്ങനെ ചെയ്യാം " എന്നു റസൂല്‍ (സ) മറുപടി കൊടുത്തു. ഈ സംഭവം ഹജ്ജതുല്‍  വിദാഇലായിരുന്നു. [ബുഖാരി, മുസ്‌ലിം]. ശാരീരികമായി കഴിവില്ലാത്തതിനാല്‍ നീ തെറ്റിദ്ധരിച്ചത് പോലെ നിന്‍റെ പിതാവിന് ഹജ്ജ് നിര്‍ബന്ധമാവുകയില്ല എന്ന് നബി (സ) ആ സ്ത്രീയോട് ഇവിടെ പ്രസ്ഥാവിക്കുന്നില്ല. 

ഇമാം നവവി (റ) എഴുതുന്നു : ഈ ഹദീസില്‍ സ്വയം ദുര്‍ബലനായ വ്യക്തിക്കും ഹജ്ജ് നിര്‍ബന്ധമാകുന്നുണ്ട്. സന്താനങ്ങള്‍ പോലെയുള്ള മറ്റുള്ളവരുടെ സഹായം അവനു ലഭിക്കുമെങ്കില്‍ ഇതാണ് നമ്മുടെ മദ്ഹബ്. [ശറഹു  മുസ്‌ലിം 5/108]

ബാങ്ക് വിളിച്ചവന്‍ തന്നെ ഇഖാമത്ത് നിര്‍വഹിക്കല്‍


ബാങ്ക് വിളിച്ചവന്‍ തന്നെ നിരുപാധികം ഇഖാമത്ത് നിര്‍വഹിക്കണമെന്ന ഒരു തെറ്റിധാരണ ചിലര്‍ക്കിടയില്‍ കാണാം. യഥാര്‍ത്ഥത്തില്‍ ഈ ധാരണ സുന്നത്തിനു എതിരാണ്. ഇത് സഹീഹായ ഒരു ഹദീസിലും നിര്‍ദേശിക്കുന്നില്ല. 

അബ്ദുല്ലാഹിബ്നു സൈദ്‌ (റ) നിവേദനം : ബിലാല്‍ (റ) ബാങ്ക് വിളിച്ച ഒരു നമസ്കാരത്തിന് നബി (സ) ഇദ്ദേഹത്തോട് ഇഖാമത്ത് കൊടുക്കുവാന്‍ പറയുകയും അദ്ദേഹം കൊടുക്കുകയും ചെയ്തു. [അബൂദാവൂദ്, അഹമദ്]. ബാങ്ക് വിളിച്ചവന്‍ തന്നെ ഇഖാമത്ത് കൊടുക്കണമെന്നു പറയുന്ന ഹദീസിനെക്കാള്‍ പ്രബലമായതാണ് ഈ ഹദീസെന്നു ഇബ്നു അബ്ദില്‍ ബിര്‍ഹ് (റ) പറയുന്നു. 

ഇബ്നു അബ്ബാസ് (റ) നിവേദനം : ഇസ്ലാമില്‍ ആദ്യമായി ബാങ്ക് വിളിച്ചത് ബിലാല്‍(റ)വും ആദ്യമായി ഇഖാമത്ത് വിളിച്ചത് അബ്ദുല്ലാഹിബ്നു സൈദുമാണ്. [ഹാക്കിം] 

ഈ വാദം ഉന്നയിക്കുന്നവരുടെ തെളിവുകള്‍ : 

1. സിയാദ്ബ്നു ഹര്‍സ് (റ) നിവേദനം : ....അപ്പോള്‍ നബി (സ) പറഞ്ഞു : സ്വദാഈ ഇഖാമത്ത് കൊടുക്കട്ടെ. കാരണം നിങ്ങളില്‍ ബാങ്ക് വിളിച്ചവന്‍ തന്നെ ഇഖാമത്തും നിര്‍വഹിക്കണം. [അബൂദാവൂദ്, തുര്‍മുദി]

മറുപടി : ഇതിന്‍റെ പരമ്പരയില്‍ അബ്ദുര്‍റഹ്മാനിബ്നു സിയാദുല്‍ ഇഫ്രീഖി എന്ന മനുഷ്യനുള്ളതിനാല്‍ ഹദീസ് ദുര്‍ബലമാണ്. ഈ മനുഷ്യന്‍ ദുര്‍ബലനാണെന്നും ഇബ്നു ഹജര്‍ (റ) പറയുന്നു. [തഖ്രീബ് : പേജ് 340].
ഇമാം തുര്‍മുദി  തന്നെ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു. 
ഇമാം ബഗവി (റ) ഈ ഹദീസിനെ ദുര്‍ബലമാക്കിയിട്ടുണ്ടെന്നു ഇമാം നവവി (റ) ഉദ്ധരിക്കുന്നു. [ശര്‍ഹുമുഹദ്ദബ് 3/111]. 
ഇമാം ബൈഹഖിയും ഈ ഹദീസ് ദുര്‍ബലമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. [ബൈഹഖി 1 /405]

2 . ഇബ്നു ഉമര്‍ (റ) നിവേദനം : ബാങ്ക് വിളിച്ചവന്‍ ഇഖാമത്ത് നിര്‍വഹിക്കണം. [ബൈഹഖി, ത്വബ്റാനി]

മറുപടി : ഈ ഹദീസിന്‍റെ പരമ്പരയും ദുര്‍ബലമാണ്. സഈദുബ്നു റാഷിദ് എന്ന മനുഷ്യന്‍ ഇതിന്‍റെ പരമ്പരയിലുണ്ട്. ഇയാള്‍ ദുര്‍ബലനാണെന്ന് ഇബ്നു ഹജര്‍ (റ) പറയുന്നു. [തല്ഖീസ് 3/10]

മറവിയുടെ സുജൂദിലെ പ്രാര്‍ത്ഥന


നമസ്കാരത്തില്‍ മറവി സംഭവിച്ചാല്‍ രണ്ട് സുജൂദ് ചെയ്യുവാന്‍ നബി (സ) കല്‍പ്പിച്ചിരിക്കുന്നു. ഈ സുജൂദില്‍ പ്രത്യേകമായി ഒരു പ്രാര്‍ത്ഥന ചൊല്ലുവാന്‍ നബി (സ) നമ്മോട് നിര്‍ദേശി ക്കുന്നില്ല. സാധാരണ സുജൂദില്‍ പ്രാര്‍ഥിക്കുന്ന പ്രാര്‍ത്ഥനയാണ് നാം മറവിയുടെ സുജൂദിലും പ്രാര്‍ഥിക്കേണ്ടത്. എന്നാല്‍ ചിലര്‍ ഈ സുജൂദില്‍ 'സുബ്ഹാന മിന്‍ ലാ യനാം വലാ യസ്ഹു' എന്ന് ചെല്ലുന്നത് കാണാം. തനിച്ച അനാചാരമാണിത്. യാതൊരു അടിസ്ഥാനവും ഈ പ്രാര്‍ത്ഥനക്കില്ല. ചിലര്‍ സന്ദര്‍ഭം നോക്കി നിര്‍മ്മിച്ചുണ്ടാക്കിയതാണിത്.

ഇബ്നു ഹജര്‍ (റ) എഴുതുന്നു : ഞാന്‍ പറയുന്നു, ഈ പ്രാര്‍ത്ഥനക്ക് യാതൊരു അടിസ്ഥാനവും ഞാന്‍ കാണുന്നില്ല. [തല്‍ഖീസ്‌ 4/180]. ഫത്ഹുല്‍ മുഈനില്‍ പോലും ഖീല (പറയപ്പെടുന്നു) എന്ന് പറഞ്ഞാണ് ഈ പ്രാര്‍ത്ഥന ഉദ്ധരിക്കുന്നത്. നബി (സ)യോ സഹാബിമാരോ ചൊല്ലിയതായി പറയുന്നില്ല. 

ചിലര്‍ സന്ദര്‍ഭത്തിന് യോജിച്ചതാണെന്ന് ജല്‍പ്പിച്ചാണ് ഇത് ഉദ്ധരിക്കുന്നത്. തുഹ്ഫയില്‍ സന്ദര്‍ഭത്തിന് യോജിച്ചതാണെന്ന വാദത്തെയും ഖണ്ഡിക്കുന്നു. ഇസ്തിഗ്ഫാറാണ് ഇവിടെ യോജിച്ചതെന്നാണ് തുഹ്ഫയില്‍ പറയുന്നത്. [ഐആനത്ത് 1/189]

ചിലര്‍ ഉദ്ധരിക്കുന്നത് എന്ന് പറഞ്ഞാണ് മഹല്ലി ഇത് ഉദ്ധരിക്കുന്നത്. [മഹല്ലി 1/204]. ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട് എന്നാണു ഫത്ഹുല്‍ അസീസില്‍ പറയുന്നത്. [4/180]

ഇമാം നവവി (റ) എഴുതുന്നു : മറവിയുടെ സുജൂദ് നമസ്കാരത്തിലെ സുജൂദ് പോലെതന്നെയാണ്. [തുഹ്ഫ 2/189]. ഇതിനെ ഇബ്നു ഹജര്‍ വ്യാഖ്യാനിക്കുന്നത് കാണുക : അതിലെ പ്രാര്‍ത്ഥനകള്‍ പോലെ. [തുഹ്ഫ 2/189].

ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി (റ) എഴുതുന്നു : മറവിയുടെ രണ്ട് സുജൂദിന്‍റെ രൂപവും അതിലെ പ്രാര്‍ത്ഥനയും നമസ്കാരത്തിലെ സുജൂദുകള്‍ പോലെതന്നെയാണ്. [ശറഹുല്‍ മുഹദ്ദബ് 4/180]

തസ്ബീഹ് നമസ്കാരം


തസ്ബീഹ് നമസ്കാരം എന്ന പേരില്‍ ചില മുസ്ലിംകള്‍ ഒരു പ്രത്യേക നമസ്കാരം നിര്‍വഹിക്കുന്നത് കാണാം. 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍' എന്ന് ഓരോ റകഅത്തിലും 75 തവണ ഇവര്‍ ചൊല്ലുന്നു. നിര്‍ണയിക്കപ്പെടാത്ത പ്രതിഫലം ഈ നമസ്കാരത്തിനുണ്ടെന്നു ഫത്ഹുല്‍ മുഈന്‍ പോലെയുള്ള ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്. 

രണ്ടാം ശാഫിഈ എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം നവവി (റ) എഴുതുന്നു : തസ്ബീഹ് നമസ്കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്. തീര്‍ച്ചയായും അതിന്‍റെ ഹദീസുകള്‍ ദുര്‍ബലമായതാണ്‌. പുറമേ, അറിയപ്പെടുന്ന നമസ്കാരത്തിന്‍റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്. അതിനാല്‍ സഹീഹായ ഹദീസിന്‍റെ അടിസ്ഥാനത്തിലല്ലാതെ ഇത് നിര്‍വഹിക്കാതിരിക്കലാണ് ഏറ്റവും യോജിച്ചത്. എന്നാല്‍ ഈ നമസ്കാരത്തിന്‍റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉലൈഖി (റ) പറയുന്നു : തസ്ബീഹ് നമസ്കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്നു അറബിയും മറ്റുള്ളവരും ഈ വിഷയത്തില്‍ സഹീഹും ഹസനുമായ ഹദീസുകള്‍ വന്നിട്ടില്ലെന്ന് പറയുന്നു. അല്ലാഹുവിന്നറിയാം. [ശറഹുല്‍ മുഹദ്ദബ് 4/54]

ഇമാം സുയൂതി (റ) ഉദ്ധരിക്കുന്നു : ഉലൈഖി (റ) പറയുന്നു : തസ്ബീഹ് നമസ്കാരത്തില്‍ ഒരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്നു അറബി (റ) പറയുന്നു : ഇതില്‍ സഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്നു ജൌസ് (റ) ഇതിനെ നിര്‍മിതമായ ഹദീസുകളുടെ ഇനത്തില്‍ പറഞ്ഞിരിക്കുന്നു. [അല്ലആലി 2/44]

ഈ ഹദീസിന്‍റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന് ഇമാം ശൌക്കാനി (റ)യും പറയുന്നു. [അല്‍ ഫവാഇദ് : പേജ് 38]

അബൂശാമ (റ) എഴുതുന്നു : തസ്ബീഹ് നമസ്കാരത്തില്‍ കൂടുതല്‍ പരമ്പരകള്‍ വന്നിട്ടുണ്ടെങ്കിലും അത് സഹീഹായിട്ടില്ല. അബൂദാവൂദ് തന്‍റെ സുനനിലും തുര്‍മുദി തന്‍റെ ജാമിഇലും ഇബ്നുമാജ തന്‍റെ സുനനിലും പുറമേ ഹാക്കിം തന്‍റെ മുസ്തദുറകിലും ബൈഹഖി തന്‍റെ സുനനിലും തസ്ബീഹ് നമസ്കാരം ഉദ്ധരിച്ചത്കൊണ്ട് ആരും വഞ്ചിതരാകരുത്. [അല്‍ബാഇസ് : പേജ് 47]

അബൂ ശാമ തുടരുന്നു : ഹാഫില്‍ അബൂ ജഅ'ഫര്‍ പറയുന്നു : തസ്ബീഹ് നമസ്കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല. ഷെയ്ഖ്‌ അബുല്‍ ഫര്‍ജ് നിര്‍മ്മിതമായ ഹദീസുകള്‍ വിവരിക്കുന്ന തന്‍റെ ഗ്രന്ഥത്തില്‍ തസ്ബീഹിന്‍റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു. ഈ നമസ്കാരത്തിന്‍റെ ഹദീസ് പരമ്പരകള്‍ എല്ലാം തന്നെ ചിലത് നബിയിലേക്ക് എത്തിയിട്ടില്ല. ചിലത് പരമ്പര മുറിഞ്ഞതാണ്. ചിലത് നിവേദകന്‍മാര്‍ ദുര്‍ബലമായതാണ് മുതലായ ന്യൂന്യതകളില്‍ നിന്നും ഒഴിവാകുന്നില്ല. [അല്‍ ബാഇസ് : പേജ് 47].  ഇബ്നു ഖുസൈമ (റ)യും ഈ ഹദീസ് സ്ഥിരപ്പെട്ടിട്ടില്ലെന്നു പറയുന്നു. 

ഇമാം ശീരാസി (റ) എഴുതുന്നു : തസ്ബീഹ് നമസ്കാരത്തില്‍ ഒരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. [സിഹ്രുസ്സആദ : പേജ് 144]

ഇബ്നു ഹജര്‍ (റ) എഴുതുന്നു ; യാഥാര്‍ത്ഥ്യം തസ്ബീഹ് നമസ്കാരത്തിന്‍റെ സര്‍വ പരമ്പരകളും ദുര്‍ബലമാണെന്നതാണ്. ഇബ്നുത്തീമിയ്യാ, മുസനി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു. [തല്‍ഖീസ് 4/185]

നോമ്പുകാരനും ജനാബത്തും


അല്ലാഹു പറയുന്നു : "നോമ്പിന്‍റെ രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള വേഴ്ച നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു" [അദ്ധ്യായം 2 ബഖറ 187]. നോമ്പിന്‍റെ രാത്രിയില്‍ രാത്രിയില്‍ ലൈംഗിക ബന്ധം നടത്താന്‍ പാടില്ലെന്ന ധാരണ ഇവിടെ തിരുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. 

രാത്രി ലൈംഗികബന്ധം നടത്തിയാല്‍ സുബുഹിന്‍റെ ബാങ്ക് വിളിക്കുന്നതിനു മുമ്പ് തന്നെ കുളിക്കണമെന്നും അതിനു സാധിക്കാതെ വന്നാല്‍ നോമ്പ് മുറിയുമെന്നുള്ള ഒരു തെറ്റിദ്ധാരണ ചിലരില്‍ കാണാം. അതിനാല്‍ നോമ്പിന്‍റെ രാത്രിയില്‍ ലൈംഗികബന്ധം നടത്തുവാന്‍ മടി കാണിക്കുന്ന സ്ത്രീ പുരുഷന്മാരെയും കാണാം. ഇത് ഭയഭക്തിയാണെന്ന് ഇവരെ പിശാച് തെറ്റിദ്ധരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ നബിചര്യയെ അവഗണിക്കലും പ്രവാചകനേക്കാള്‍ മുത്തഖിയാകുവാന്‍ ശ്രമിക്കലുമാണത്. കൂടാതെ മതത്തില്‍ അതിരുകവിയലുമാണ്. കുളിയുടെ പ്രശ്നത്തില്‍ നോമ്പുകാലവും മറ്റുള്ള കാലവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലതന്നെ. സുബഹി നമസ്ക്കരിക്കുന്നതിന് മുമ്പ് കുളിക്കണമെന്നു മാത്രം. സാധാരണ കാലത്തേതു പോലെത്തന്നെ. ഇനി സൂര്യന്‍ ഉദിച്ചതിനു ശേഷമാണ് ഉണരാന്‍ സാധിച്ചതെങ്കില്‍ അപ്പോള്‍ കുളിച്ചു നമസ്ക്കരിക്കണം. ജനാബത്തുകാരനായി എന്നത് ഒരിക്കലും നോമ്പിന് പ്രശ്നം സൃഷ്ടിക്കുകയില്ല. 

ആയിശ (റ) നിവേദനം : നബി (സ) റമദാനില്‍ സ്വപ്നസ്ഖലനം കൊണ്ടല്ലാതെ സംയോഗം കൊണ്ടുതന്നെ ജനാബത്തുകാരനായിക്കൊണ്ട് പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ടിക്കുമായിരുന്നു. [ബുഖാരി, മുസ്‌ലിം] 

ആയിശ (റ) നിവേദനം : ഒരിക്കല്‍ ഒരാള്‍ പ്രവാചകന്‍ (സ)യോട് മതവിധി ചോദിച്ചു. ഞാന്‍ വാതിലിന്‍റെ പിന്നില്‍ നിന്നും അതു ശ്രവിച്ചു. അയാള്‍ പറഞ്ഞു : പ്രവാചകരെ, എനിക്ക് നമസ്കാര സമയമാകും. ഞാന്‍ ജനാബത്തുകാരനായിരിക്കുകയും ചെയ്യും. ആ ദിവസം ഞാന്‍ നോമ്പനുഷ്ടിക്കട്ടെയോ? നബി (സ) മറുപടി പറഞ്ഞു : ജനാബത്തുകാരനായിരിക്കെ എനിക്കും നമസ്കാര സമയമാകാറുണ്ട്. അങ്ങനെ ഞാന്‍ നോമ്പനുഷ്ടിക്കാറുണ്ട്. അപ്പോള്‍ അയാള്‍ പറഞ്ഞു : പ്രവാചകരെ, താങ്കള്‍ ഞങ്ങളെപ്പോലെയല്ല. താങ്കള്‍ക്കു മുന്തിപ്പിച്ചതും പിന്തിപ്പിച്ചതുമായ ചെറുപാപങ്ങള്‍ വരെ അല്ലാഹു പൊറുത്തു തന്നിട്ടുണ്ട്. അപ്പോള്‍ നബി (സ) പറഞ്ഞു : അല്ലാഹുവാണ് സത്യം, നിങ്ങളെക്കാള്‍ അല്ലാഹുവിനെ ഭയപ്പെടുന്നവന്‍ ഞാനായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൂക്ഷിക്കേണ്ടുന്ന സംഗതികള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ അറിയുന്നവനും ഞാനാണ്. [മുസ്‌ലിം 1110]

മര്‍വാന്‍ (റ) പറയുന്നു : ഒരു മനുഷ്യന്‍ നോമ്പുകാലത്ത് ജനാബത്തുകാരനായി പ്രവേശിച്ചാല്‍ അയാള്‍ക്ക്‌ നോമ്പനുഷ്ടിക്കുവാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് ഉമ്മു സലമ (റ)യുടെ അടുത്തേക്ക് അയച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : നബി (സ) സംയോഗം ചെയ്തു ജനാബത്തുകാരനായിക്കൊണ്ട് തന്നെ പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ട്. ശേഷം നോമ്പ് മുറിക്കുകയോ അതിന്നു പകരം നോറ്റുവീടുകയോ ചെയ്യാറില്ല. [മുസ്‌ലിം 1109].

നോമ്പും ഭാര്യയുമായുള്ള സഹവാസവും


നോമ്പിന്‍റെ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നത് മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കുന്നത്. എന്നാല്‍ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക മുതലായ പ്രവര്‍ത്തനം കാരണം നോമ്പ് മുറിയുമെന്ന തെറ്റിധാരണ ചിലര്‍ക്കിടയില്‍ കാണാം. നബി (സ)യും സഹാബിമാരും നോമ്പിന്‍റെ പകല്‍ ഇത്തരം സഹവാസം നമ്മോട് വര്‍ജ്ജിക്കാന്‍ നിര്‍ദേശിക്കുന്നില്ല. 

അത്വാഅ' (റ) പറയുന്നു : അന്‍സാറുകളില്‍പെട്ട ഒരാള്‍ നോമ്പുകാരനായിരിക്കെ തന്‍റെ ഭാര്യയെ ചുംബിച്ചു. ഇതിനെക്കുറിച്ച് നബി (സ) യോട് ചോദിക്കാന്‍ അദ്ദേഹം തന്‍റെ ഭാര്യയോട് കല്‍പ്പിച്ചു. അവര്‍ നബി(സ)യോട് ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞു : ഞാന്‍ അപ്രകാരം ചെയ്യാറുണ്ട്. അതു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : നബി (സ)ക്ക് അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍ ഇളവു നല്‍കാറുണ്ട്. ആ വിവരം അദ്ദേഹത്തിന്‍റെ ഭാര്യ നബി (സ) യോട് വന്നു പറഞ്ഞു. അപ്പോള്‍ നബി (സ) കോപിഷ്ഠനായിക്കൊണ്ട് പറഞ്ഞു : ഞാനാണ് നിങ്ങളെക്കാള്‍ മതകാര്യം അറിയുന്നവനും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവനും. [മുസ്‌ലിം, മുവത്വ].

മറ്റൊരു നിവേദനത്തില്‍ പറയുന്നു : പ്രവാചകരെ, താങ്കള്‍ക്കു അല്ലാഹു മുന്തിപ്പിക്കുകയും പിന്തിപ്പിക്കുകയും ചെയ്ത ചെറുപാപങ്ങള്‍ വരെ പൊറുത്തു തന്നിട്ടുണ്ട്. അപ്പോള്‍ നബി (സ) പറഞ്ഞു : എന്നാല്‍ അല്ലാഹുവാണ് സത്യം, ഞാനാണ് നിങ്ങളില്‍ ഏറ്റവും ഭയഭക്തനും അല്ലാഹുവിനെ ഏറ്റവും ഭയപ്പെടുന്നവനും. [മുസ്‌ലിം 1108]

മസറൂഖ് (റ) പറയുന്നു : ഒരു മനുഷ്യന് നോമ്പനുഷ്ടിക്കുന്ന സന്ദര്‍ഭത്തില്‍ എന്താണ് തന്‍റെ ഭാര്യയില്‍ നിന്നും അനുവടിക്കപ്പെടുകയെന്നു ഞാന്‍ ആയിശ (റ) യോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : എല്ലാം അനുവദനീയമാണ്‌. സംയോഗം ഒഴികെ. [അബ്ദുറസാക്ക്]. വളരെയധികം സഹീഹായ ഒരു ഹദീസാണിത്. 

നോമ്പ് മുറിക്കാന്‍ താമസിപ്പിക്കല്‍


നോമ്പ് കാലത്ത് മഗ്'രിബിന്‍റെ  സമയമായാലും രണ്ട് മിനിറ്റ് താമസിപ്പിച്ച് ബാങ്ക് വിളിക്കുന്ന സമ്പ്രദായം ചില പള്ളികളില്‍ കാണാം. അങ്ങനെ ഇവര്‍ ജനങ്ങളെ നോമ്പ് മുറിക്കുന്നതില്‍ താമസം വരുത്തുന്നു. ഈ അനാചാരത്തെ ഇവര്‍ സൂക്ഷ്മതയായി വ്യാഖ്യാനിക്കുന്നു. നബിചര്യയെ ധിക്കരിക്കല്‍ ഭയഭക്തിയായി നിര്‍വഹിക്കുന്നു. 

നബി (സ) പറഞ്ഞു : ജനങ്ങള്‍ നോമ്പ് മുറിക്കുവാന്‍ ധൃതികാണിക്കുന്ന കാലമത്രയും അവര്‍ നന്മയിലായിരിക്കും. [ബുഖാരി]. സുന്നത്തിനെ മറികടക്കുന്ന സ്വഭാവം സൂക്ഷ്മതയായി സ്വീകരിക്കേണ്ടതില്ലെന്നു ഈ ഹദീസ് ഉണര്‍ത്തുന്നു.

ഇബ്നു ഹാജര്‍ (റ) "ഈ കാലത്തുണ്ടാക്കിയ അനാചാരങ്ങളില്‍ പെട്ടതാണ്" എന്ന് പറഞ്ഞുകൊണ്ട് എഴുതുന്നു : അങ്ങിനെ അവര്‍ നോമ്പ് മുറിക്കുന്നതിനെ പിന്തിക്കുകയും അത്താഴത്തെ മുന്തിപ്പിക്കുകയും ചെയ്തു. സുന്നത്തിനു അവര്‍ ഇപ്രകാരം എതിര് പ്രവര്‍ത്തിച്ചു. അതിനാല്‍ നന്മ അവരില്‍ കുറയുകയും തിന്മ വര്‍ദ്ധിക്കുകയും ചെയ്തു. അല്ലാഹു സഹായിക്കട്ടെ. [ഫത്ഹുല്‍ബാരി 5/721] 

നബി (സ) അരുളി : നിശ്ചയം ജൂതന്മാരും ക്രിസ്ത്യാനികളുമാണ്‌ നോമ്പ് മുറിക്കല്‍ പിന്തിപ്പിക്കുക. [അബൂദാവൂദ്]

നോമ്പും അത്താഴവും

അത്താഴം മുന്തിപ്പിക്കുകയും അതു വഴി കൂടുതല്‍ ക്ലേശവും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനു കൂടുതല്‍ തൃപ്തിയുണ്ടാവും എന്നൊരു ധാരണ ചില മുസ്‌ലിംകള്‍ക്കിടയില്‍ കാണാം. പക്ഷെ, നബിചര്യയും സഹാബത്തിന്‍റെ ചര്യയും അത്താഴം പരമാവധി പിന്തിപ്പിക്കുക എന്നതാണ്. 

സൈദ്‌ (റ) നിവേദനം : നബി (സ)യുടെ കൂടെ ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നീട് നമസ്കരിക്കാന്‍ നിന്നു. ഞാന്‍ ചോദിച്ചു : ബാങ്കിന്‍റെയും അത്താഴത്തിന്‍റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു? അപ്പോള്‍ അദ്ദേഹം പറഞ്ഞു : അമ്പതു ആയത്തുകള്‍ ഓതുന്ന സമയം. [ബുഖാരി]

അതുപോലെ, അത്താഴം കഴിക്കുമ്പോള്‍ ബാങ്ക് വിളിച്ചാല്‍ വായില്‍ ഉള്ള ഭക്ഷണംപോലും ഇറക്കാതെ തുപ്പിക്കള യണമെന്ന ഒരു ധാരണ ചിലരില്‍ കാണാം. പ്രവാചകന്‍ (സ)യും സഹാബതും പഠിപ്പിച്ച സമ്പ്രദായത്തിനു എതിരാണത്. 

നബി (സ) പറഞ്ഞു : നിങ്ങളില്‍ ഒരാള്‍ അത്താഴത്തിനു പാത്രം കയ്യില്‍ പിടിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാല്‍ തന്‍റെ ആവശ്യം നിറവേറ്റുന്നതുവരെ അതു താഴെ വെക്കേണ്ടതില്ല.  [അബൂദാവൂദ്]

നോമ്പും ചില തെറ്റിധാരണകളും

നോമ്പനുഷ്ടിക്കുന്നവന്‍ സുഗന്ധം ഉപയോഗിക്കുക, സുറുമയിടുക, തലയില്‍ എണ്ണ പുരട്ടുക, കണ്ണിലും ചെവിയിലും മരുന്ന് ഉറ്റിക്കുക, രക്തദാനം ചെയ്യുക മുതലായവ ചെയ്യുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.  എന്നാല്‍ നബി (സ)യോ സഹാബികളോ നോമ്പ് കാലത്ത് ഇവ ഉപേക്ഷിക്കുവാന്‍ നിര്‍ദേശിക്കുന്നില്ല. അജ്ഞതയാണ് ഈ തെറ്റിധാരണക്ക് കാരണം. 

അതുപോലെ നോമ്പിന്റെ പകല്‍ സമയത്ത് ഒരാള്‍ കിടന്നുറങ്ങുകയും അങ്ങനെ സ്വപ്നസ്ഖലനം ഉണ്ടാവുകയും ചെയ്‌താല്‍ അതു അയാളുടെ നോമ്പിനെ മുറിക്കുകയില്ല. കഫം ഇറങ്ങിപ്പോയാല്‍ നോമ്പ് മുറിയുമെന്ന ധാരണക്കും നബി (സ)യില്‍ നിന്നോ സഹാബികളില്‍ നിന്നോ യാതൊരു തെളിവും ഉദ്ധരിക്കുന്നില്ല.  അതുപോലെ നോമ്പിന്‍റെ പകലില്‍ പല്ലില്‍ കുത്തുവാനോ ചെവിയില്‍ തോണ്ടാണോ പാടില്ല എന്നതും പകലില്‍ വിസര്‍ജ്ജിക്കാന്‍ പാടില്ല എന്നതുമെല്ലാം തികഞ്ഞ അന്ധവിശ്വാസങ്ങളാണ്. 

നോമ്പും കുളിയും

നാളെ നോമ്പാണെങ്കില്‍ ഇന്ന് നനച്ചു കുളി എന്ന പേരില്‍ ഒരു സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ഈ കുളി നബി (സ)യോ സഹാബിമാരോ മാതൃക കാണിച്ചു തന്നതല്ല. പ്രത്യുത നോമ്പ്കാലത്ത് ശരിക്കും കുളിക്കുവാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തില്‍ നിന്നും ഉത്ഭവിച്ചതാണിത്. നോമ്പ് കാലത്ത് കുളത്തിലും പുഴയിലും മറ്റും മുങ്ങിക്കുളിക്കുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ സമൂഹത്തില്‍ കാണാം. ഇതും ഒരു അന്ധവിശ്വാസമാണ്‌. 

അനസ് (റ) പറയുന്നു : എനിക്ക് ഒരു കൃതിമ കുളമുണ്ട്. ഞാനതില്‍ നോമ്പ്കാരനായി പ്രവേശിക്കാറുണ്ട്. [ബുഖാരി]

നോമ്പ് കാലത്ത് കുളിയുടെ പ്രശ്നത്തില്‍ എന്തെങ്കിലും പരിധി പ്രവാചകന്‍ (സ) നിര്‍ണ്ണയിക്കുന്നില്ല. ചെവിയും വായും മറ്റും കൈകള്‍ കൊണ്ട് മൂടിപ്പിടിച്ച് വെള്ളത്തില്‍ മുങ്ങുന്ന ചില അല്‍പജ്ഞാനികളെയും നോമ്പ് കാലത്ത് കാണാം. തലയില്‍ വെള്ളം കോരി ഒഴിക്കുവാന്‍ വേണ്ടി നോമ്പ് കാലത്ത് പാത്രവുമായി കുളത്തിലേക്കും പുഴയിലേക്കും പുറപ്പെടുന്ന സ്ത്രീകളെയും കാണാറുണ്ട്. അജ്ഞതയാണ് ഈ സമൂഹത്തെ നിയന്ത്രിക്കുന്നത്‌. വസ്'വാസിന്‍റെ ആളുകള്‍ ഉണ്ടാക്കിയതാണ് അവയെല്ലാം

ബറാഅത്ത് നോമ്പ്

ശഅബാന്‍ പകുതിയുടെ ദിവസം ബറാഅത്ത് നോമ്പ് എന്ന പേരില്‍ ചിലര്‍ നോമ്പനുഷ്ടിക്കുന്നത് കാണാം. തനിച്ച അനാചാരമാണത്. നബി (സ)യും സഹാബിവര്യന്മാരും ഈ ദിവസം പ്രത്യേകമായി നോമ്പനുഷ്ടിക്കാറില്ല. എല്ലാ മാസവും അയ്യാമുല്‍ ബീളിന്‍റെ (13,14,15) നോമ്പനുഷ്ടിക്കുന്നത് പോലെ ഈ മാസവും അയ്യാമുല്‍ ബീളിന്‍റെ നോമ്പ് നോല്‍ക്കും. അത്ര മാത്രം. പതിനഞ്ചിന് പ്രത്യേകത നല്‍കി ബറാഅത്ത് നോമ്പ് എന്ന നിലക്ക് അനുഷ്ടിക്കല്‍ അനാചാരമാണ്‌. അഗ്നി ആരാധകന്മാര്‍ മുസ്‌ലിംവേഷം ധരിച്ചു നിര്‍മ്മിച്ചുണ്ടാക്കിയതാണ് ഈ ദിവസത്തിന്‍റെ ശ്രേഷ്ഠതയും അതിലെ ആരാധനാകര്‍മ്മങ്ങളും. 

ഇത് അനുഷ്ടിക്കുന്നവര്‍ പറയുന്ന തെളിവ് : 

അലി (റ) നിവേദനം : നബി (സ) പറഞ്ഞു : ശഅബാന്‍ പകുതിയുടെ രാത്രിയായാല്‍ നിങ്ങള്‍ ആ രാത്രിയില്‍ നിന്ന് നമസ്കരിക്കുകയും പകലില്‍ നോമ്പ് പിടിക്കുകയും ചെയ്യുവിന്‍. കാരണം ആ രാത്രിയില്‍ സൂര്യന്‍ അസ്തമിച്ചാല്‍ അല്ലാഹു ദുന്യാവിന്‍റെ ആകാശത്തേക്ക് ഇറങ്ങും. [ഇബ്നു മാജ] 

മറുപടി 1 : 

ഇബ്നു ഹജറില്‍ ഹൈതമി (റ) പറയുന്നു : ശഅബാന്‍ പകുതിയില്‍ അയ്യാമുല്‍ ബീളിന്‍റെ നോമ്പ് എന്ന നിലക്ക് നോമ്പനുഷ്ടിക്കല്‍ സുന്നത്താണ്. ഈ ദിവസത്തിന്‍റെ പ്രത്യേകത എന്ന നിലക്കല്ല. കാരണം ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീസ് ദുര്‍ബലമായതാണ്. [ഫതാവല്‍ കുബ്റ 2/80] 

മറുപടി 2: 

ഈ ഹദീസിന്‍റെ പരമ്പരയില്‍ ഇബ്നു അബീയസ്റത്ത് എന്ന മനുഷ്യനുണ്ട്. ഇമാം ബുഖാരി (റ) ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ഇമാം അഹമദ് (റ) ഇയാള്‍ ഹദീസ് നിര്‍മ്മിക്കുന്നവനാണെന്ന് പറയുന്നു. ഇയാള്‍ വളരെയധികം വര്‍ജിക്കപ്പെടേണ്ടവനാനെന്നു ഇബ്നു മഈന്‍ (റ) പറയുന്നു. ഈ മനുഷ്യന്‍റെ ഹദീസുകള്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല. [മീസാന്‍ 4/504]. ഈ മനുഷ്യന്‍റെ നിര്‍മിതമായ ഹദീസിനു മാതൃകയായി ഇമാം ദഹബി (റ) ഈ ഹദീസ് എടുത്തുകാണിക്കുന്നു. ഇമാം അബൂശാമ (റ)യും ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു. [ബാഇസ് പേജ് 23].

ബറാഅത്ത് രാവ്

വളരെ പഴക്കം ചെന്ന ഒരു അനാചാരമാണ് ശഅബാന്‍ പാതിരാവില്‍ ആചരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. ഒന്നാമത്തെ യാസീന്‍ രിസ്ക് [ഭക്ഷണം] ലഭിക്കാനും രണ്ടാമത്തേത് ആയുസ്സ് ദീര്‍ഘിച്ചുകിട്ടാനും മൂന്നാമത്തേത് പാപം പൊറുക്കാനുമാണ്. ഈ രാവിനു ലൈലത്തുല്‍ ബറാഅത്ത് [പാപങ്ങളില്‍ നിന്നും മുക്തമാകുന്ന രാവ്] എന്നാണു പേരിട്ടിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ചില വാറോലകളുടെ പിന്‍ബലത്തില്‍ ഈ രാവില്‍ പ്രത്യേക നമസ്കാരങ്ങളും നോമ്പും ആചരിച്ചു വരുന്നു. ശാമുകാരായ ചില താബിഉകളാണ് ഈ അനാചാരത്തിന്റെ വാക്താക്കള്‍ എന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ധേഹത്തിന്റെ ഫതാവല്‍ കുബ്റയില്‍ [2 :80,81] രേഖപ്പെടുത്തുന്നു.

ബറാഅത്ത് വാദികളുടെ തെളിവുകള്‍ :

1. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് ബര്‍ക്കത്താക്കപ്പെട്ട രാത്രിയിലാണെന്ന് അല്ലാഹു സൂറത്ത് ദുഖാനില്‍ (ആയത് 2) പറഞ്ഞത്.

തഫ്സീര്‍ ജമലില്‍ എഴുതുന്നു : ഇമാം നവവി (റ) ശറഹു മുസ്ലിമില്‍ സുന്നത് നോമ്പിന്‍റെ അദ്ധ്യായത്തില്‍ പറയുന്നു : ബര്‍ക്കത്താക്കപ്പെട്ട രാവ് എന്നത് ശഅബാന്‍ പതിനഞ്ചാണെന്ന് പറയല്‍ തീര്‍ച്ചയായും പരമാബദ്ധമാണ്. ശരിയായതും പണ്ഡിതന്മാര്‍ പറഞ്ഞതും അത് ലൈലത്തുല്‍ ഖദര്‍ ആണെന്നാണ്‌. [തഫ്സീര്‍ ജമാല്‍ 4/100]

ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു : ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ദുഖാനിലെ ആയത്ത് കൊണ്ട് ഉദ്ദേശം ശഅബാന്‍ പകുതിയാണെന്ന് പറയുന്നു. അതു പിഴവാണ്. കാരണം അല്ലാഹു വീണ്ടും പറയുന്നു : നിശ്ചയം നാം അതിനെ ലൈലത്തുല്‍ ഖദറില്‍ ഇറക്കി. ഈ ആയതു ദുഖാനിലെ ആയത്തിനെ വ്യാഖ്യാനിക്കലാണ്. [ശറഹുല്‍ മുഹദ്ദബ് 6 /448)

തഫ്സീറുല്‍ റാസിയില്‍ പറയുന്നു : ബര്‍ക്കത്തായ രാവ് എന്നതിന്റെ വിവക്ഷ ശഅബാന്‍ പകുതിയുടെ രാവാണെന്ന് പറയുന്നവര്‍ക്ക് അവലംബിക്കാന്‍ പറ്റുന്ന യാതൊരു തെളിവും ഞാന്‍ കണ്ടിട്ടില്ല. ചില മനുഷ്യരില്‍ നിന്നും ഈ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് അവര്‍ സംതൃപ്തരാവുകയാണ്. എന്നാല്‍ പ്രതിവാദ്യ വിഷയത്തില്‍ നബി (സ)യില്‍ നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. അങ്ങനെ ഉണ്ടാകാത്തതിനാല്‍ സത്യം ലൈലത്തുല്‍ ഖദര്‍ ആണെന്ന ആദ്യത്തെ അഭിപ്രായമാണ്. [തഫ്സീര്‍ റാസി 27/238]

2. ആയിശ (റ) നിവേദനം : ഒരു രാത്രി നബി (സ)യെ കാണാതായി. ഞാന്‍ അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. അപ്പോള്‍ അദ്ദേഹം ബഖീഅ'ലേക്ക് പുറപ്പെടുകയാണ്. അവിടെ ചെന്ന് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.... ശേഷം അവിടുന്ന് പറഞ്ഞു : ആയിശാ, നിശ്ചയം അല്ലാഹു ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ദുന്യാവിന്‍റെ ആകാശത്തേക്ക് ഇറങ്ങും. എന്നിട്ട് കെല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങള്‍ കണക്കിന് പാപികള്‍ക്ക് മാപ്പ് കൊടുക്കും. [തുര്‍മുദി, ഇബ്നുമാജ].

ഇമാം തുര്‍മുദി തന്നെ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നുണ്ട്. ഇമാം ബുഖാരിയും ഈ ഹദീസ് വാറോലയാണെന്ന് പറയുന്നു. ഹജ്ജാജുബ്നു അര്‍ത്വാത് എന്ന മനുഷ്യന്‍ ഇതിന്‍റെ പരമ്പരയിലുണ്ട്. ഇയാള്‍ വളരെയധികം ദുര്‍ബലനാണ്. യഹ്യ എന്ന വ്യക്തി ഉറവയില്‍ നിന്നും ഹദീസ് ഒന്നും തന്നെ കേട്ടിട്ടുമില്ല.

ഇമാം നവവി (റ)യുടെ ഗുരുനാഥനും മാലികി മദ്ഹബ് പണ്ഡിതനുമായ ഇമാം അബൂശാമ (റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക : സൈദ്ബ്നു അസ്ലമില്‍ നിന്നും ഇബ്നു വല്ലഹ് (റ) ഉദ്ധരിച്ചിരിക്കുന്നു : നമ്മുടെ കര്‍മശാസ്ത്രപണ്ഡിതന്മാരില്‍ നിന്നോ മതനേതാക്കളില്‍ നിന്നോ ഒരാളും തന്നെ ശഅ'ബാന്‍ പാതിരാവിന്‍റെ (പുണ്യത്തിലേക്ക്) തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല. മക്ഹൂല്‍ ഉദ്ധരിച്ച ഹദീസിലേക്ക് അവര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്തിരുന്നില്ല. മറ്റുള്ള രാവുകളേക്കാള്‍ (ശഅബാന്‍ പാതിരാവിനു) അവര്‍ യാതൊരുവിധ ശ്രേഷ്ഠതയും കല്‍പ്പിക്കാരുണ്ടായിരുന്നില്ല . [കിതാബുല്‍ ബാഇസ് പേജ് 125, അല്‍ ബിദഅ' പേജ് 46]

ഇമാം അബൂശാമ (റ) ഇബ്നു ദഹ്യയില്‍ നിന്നും വീണ്ടും ഉദ്ധരിക്കുന്നു : "ശഅബാന്‍ പാതിരാവിന്‍റെ ശ്രേഷ്ടതയെക്കുറിച്ച് വന്നിട്ടുള്ള ഒരൊറ്റ ഹദീസും സ്വഹീഹല്ല. അതിനാല്‍ അല്ലാഹുവിന്‍റെ അടിമകളെ, ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നവരെക്കുറിച്ചു നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങള്‍ക്കവര്‍ ഹദീസുകള്‍ ഉദ്ധരിച്ചുതരുന്നത് നന്മയിലേക്ക് നയിക്കുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടായിരിക്കും. എന്നാല്‍ ഒരു നന്മ പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെങ്കില്‍ അത് അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും ചര്യയായി വരേണ്ടതുണ്ട്. ഒരു കാര്യം വ്യാജ്യമാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് മതചര്യയില്‍ നിന്നും പുറത്ത് പോയി." [കിതാബുല്‍ ബാഇസ് പേജ് 127]

ബറാഅത്ത് നമസ്കാരം

ശഅബാന്‍ മാസം പകുതിയുടെ രാത്രിയില്‍ ചിലര്‍ ബറാഅത് നമസ്കാരം എന്ന പേരില്‍ ഒരു പ്രത്യേക നമസ്കാരം നിര്‍വഹിക്കുന്നത് കാണാം. തനിച്ച അനാചാരമാണിത്.

റഗാഇബ് നമസ്കാരവും ബറാഅത് നമസ്കാരവും ജമാഅതായോ ഒറ്റക്കോ നമസ്കരിക്കുവാന്‍ പാടുണ്ടോ എന്ന് ഇബ്നു ഹജറുല്‍ ഹൈതാമി (റ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു : സ്വലാത്ത് റഗാഇബ് ശഅബാന്‍ പകുതിയുടെ രാത്രിയില്‍ നിര്‍വഹിക്കപ്പെടുന്ന ബറാഅത്ത് നമസ്കാരം പോലെയാണ്. അവ രണ്ടും ആക്ഷേപാര്‍ഹവും ചീത്തയുമായ അനാചാരങ്ങളാണ്. അവ രണ്ടിന്‍റെയും ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കിയതാണ്. അതിനാല്‍ ഒറ്റക്കോ ജമാഅതായോ ഇവ നിര്‍വഹിക്കല്‍ വെറുക്കപ്പെട്ടതാണ്. [ഫതാവല്‍ കുബ്റ 1/217], [2/80]

ഇമാം നവവി (റ)യുടെ ഉസ്താദായ അബൂശാമ (റ) പറയുന്നു : ശഅബാന്‍ പകുതിയുടെ ശ്രേഷ്ടതയുടെ വിഷയത്തില്‍ ഒരു ഹദീസും സഹീഹായി വന്നിട്ടില്ല. ഈ രാത്രിയില്‍ നബി (സ) പ്രത്യേകമായി നമസ്കരിക്കുവാന്‍ നിര്‍ദേശിച്ചിട്ടുമില്ല. [അല്‍ബാഇസ് പേജ് 23]

ഇമാം ഇബ്നു കസീര്‍ (റ) എഴുതുന്നു : ഹിജ്റ 707ലെ ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ബിദ്അതാണെന്ന കാരണത്താല്‍ ബറാഅത് നമസ്കാരം ദുര്‍ബലപ്പെടുത്തപ്പെട്ടു. ഈ ദുര്‍ബലപ്പെടുത്തല്‍ കാരണം ധാരാളം നന്മ ലഭിച്ചു. അല്ലാഹുവിനു സ്തുതി. [അല്‍ബിദായ വന്നിഹായ വാല്യം 14, പേജ് 60 വരി 4 മുതല്‍].

തല്‍ഖീന്‍ ചൊല്ലല്‍

മനുഷ്യന്മാര്‍ പില്‍കാലത്ത് മതത്തില്‍ നിര്‍മ്മിച്ചുണ്ടാക്കിയ അനാചാരമാണിത്. ഇസ്ലാമിനെ പരിഹസിക്കുന്ന ഒരു ബിദ്അത്. ഇതിനു രേഖയായി ഉദ്ധരിക്കാറുള്ളത് ത്വബ്റാനി അബൂഉമാമയില്‍ നിന്നും ഉദ്ധരിച്ച വളരെ ദുര്‍ബലമായ ഒരു ഹദീസാണ്.

ഇമാം സുയൂതി (റ) എഴുതുന്നു : ഖബറടക്കം ചെയ്തശേഷം തല്‍ഖീന്‍ ചൊല്ലുന്നതിനു ദുര്‍ബലമായ ഒരു ഹദീസ് ത്വബ്റാനിയുടെ മുഅജമില്‍ വന്നിട്ടുണ്ട്. [അദുര്‍റുല്‍ മുന്‍തസിറ പേജ് 278]

ഇമാം നവവി (റ) പറയുന്നു : തബ്റാനി തന്‍റെ മുഅജമില്‍ അബൂഉമാമയില്‍ നിന്നും ദുര്‍ബലമായ പരമ്പരയോടു കൂടിയാണ് തല്‍ഖീനിന്‍റെ ഹദീസ് ഉദ്ധരിക്കുന്നത്. [ശറഹുല്‍ മുഹദ്ദബ് 5/304], [അസനാ 1/329]

തല്‍ഖീനിന്‍റെ വിഷയത്തില്‍ അബൂഉമാമയില്‍ നിന്നും ത്വബ്റാനി ഉദ്ധരിക്കുന്ന ഹദീസിന്‍റെ പരമ്പരയില്‍ എനിക്ക് അറിയാത്ത ഒരു സംഘം നിവേദകന്‍മാരുണ്ട്. [മജ്മഉല്‍ സവാഇദ് 3/48]

ഇബ്നു ഇല്ലാന്‍ (റ) തന്‍റെ ഫുത്ഹാതുല്‍ റബ്ബാനിയ്യ എന്ന ഗ്രന്ഥത്തില്‍ എഴുതി : തബ്റാനിയുടെ ഹദീസിന്‍റെ പരമ്പര ദുര്‍ബലമാണ്. [4/96]

ഇറാഖിയും ഇഹ്യയുടെ വ്യാഖ്യാനത്തില്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന് പ്രഖ്യാപിക്കുന്നു. [4/420] ഈ ഹദീസിന്‍റെ പരമ്പരയില്‍ ആസ്വിമുബ്നു അബ്ദുള്ള, സഈദുല്‍ അസ്ദി, അബ്ദുല്ലാഹിബ്നു മുഹമ്മദുല്‍ ഖുറശി പോലെയുള്ള മനുഷ്യന്‍മാരുണ്ട്. ഇവരെല്ലാം അജ്ഞാതരും ദുര്‍ബലന്‍മാരുമാണ്.

കാര്യം ഗ്രഹിച്ച പണ്ഡിതന്മാരുടെ വാക്കുകളില്‍നിന്നും മനസ്സിലാകുന്നത്‌ തല്ഖീനിന്‍റെ ഹദീസ് ദുര്‍ബലമാണ് എന്നാണ്. അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ (തല്‍ഖീന്‍ ചൊല്ലല്‍) അനാചാരമാണ്. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ട് എന്നതിനാല്‍ നീ ഒരിക്കലും വഞ്ചനയില്‍പ്പെട്ടു പോകരുത്. [സുബുലുസ്സലാം 2/114]

നിശ്ചയം ഇന്ന് അറിയപ്പെടുന്ന തല്‍ഖീന്‍ മുന്‍കാല പണ്ഡിതന്മാരുടെ ഇടയില്‍ അറിയപ്പെടാത്തതാണ്. അത് പുതിയ സംഗതിയാണ്. നബി (സ)യുടെ വാക്കിനെ അതിന്മേല്‍ ചുമത്തപ്പെടുവാന്‍ പാടില്ല. [മിര്‍ഖാത്ത് 2/329]

മരിച്ചശേഷം തല്‍ഖീന്‍ചൊല്ലല്‍ പുതുതായുണ്ടായതാണെന്ന് ധാരാളം പണ്ഡിതര്‍ ദൃഡമായി പ്രസ്ഥാവിച്ചിരിക്കുന്നു. [ശറഹുന്നസാഈ 1/202]

ഇബ്നുഹജറുല്‍ ഹൈതമി (റ) എഴുതി : നബി (സ)യുടെ പുത്രന്‍ ഇബ്രാഹിമിന് തല്‍ഖീന്‍ ചൊല്ലിയതായി സഹീഹായി വന്നിട്ടില്ല. [ഫതാവല്‍ കുബ്റ 2/30]

ഖബറടക്കം ചെയ്യുമ്പോള്‍

ഖബറിന് നിര്‍ണിതമായ അളവില്‍ നീളവും വീതിയും ആഴവും ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മയ്യിത്ത്, സ്ഥലം എന്നിവ പരിഗണിച്ചു അതിന്നു രൂപം നല്‍കാം. അതുപോലെ മയ്യിത്തിനെ ഖബറില്‍ വെക്കുമ്പോള്‍ ശഹാദത് കലിമ ചൊല്ലല്‍, ബാങ്ക്- ഇഖാമത്ത് കൊടുക്കല്‍ തുടങ്ങിയവ അനാചാരങ്ങളാണ്. നബിചര്യയില്‍ ഇവയൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. 'ബിസ്മില്ലാഹി വഅലാ മില്ലത്ത് റസൂലുള്ളാഹ്' എന്ന് ചൊല്ലിയത് മാത്രമാണ് ഹദീസില്‍ വന്നിട്ടുള്ളത് [അബൂദാവൂദ്].

മയ്യിത്തിനെ ഖബറില്‍ കിടത്തിയ ശേഷം കഫന്‍ പുടവ മുഖത്ത് നിന്നും നീക്കി മണ്ണ് ഉരുട്ടി വെക്കല്‍, ചളിമണ്ണിന്‍റെ ഉരുള മന്ത്രിച്ചു ഖബറില്‍ വെക്കല്‍ തുടങ്ങിയവയെല്ലാം തനിച്ച അനാചാരങ്ങളാണ്. നബി (സ)യും സഹാബികളും പഠിപ്പിച്ച ഇസ്ലാമില്‍ ഇത്തരം സമ്പ്രദായങ്ങളൊന്നും കാണാന്‍ സാധ്യമല്ല.

സില്‍സില എന്നൊരു അനാചാരം പണ്ട്കാലത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്‍റെ അനുയായികള്‍ തന്നെ അത് ഉപേക്ഷിച്ചിട്ടുണ്ട്. അതുപോലെ കഫന്‍പുടവയില്‍ ഖുര്‍ആന്‍ എഴുതുന്ന സമ്പ്രദായവും മനുഷ്യനിര്‍മ്മിതമാണ്. ഒരു തുണിക്കഷ്ണത്തില്‍ ഏതാനും പദ്യം എഴുതി മയ്യിത്തിന്റെ മുഖത്ത് വെക്കുന്ന സമ്പ്രദായവും യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഖബറിലേക്ക് മണ്ണ് വാരിയിടുമ്പോള്‍ മിന്ഹാ ഖലക്നാകും...എന്ന് പറയുന്ന സമ്പ്രദായത്തിനും അംഗീകൃതമായ തെളിവുകളില്ല.

മയ്യിത്ത് കഫന്‍ ചെയ്യുന്നതിലെ അനാചാരങ്ങള്‍

മയ്യിത്ത് കഫന്‍ ചെയ്യുമ്പോള്‍ മയ്യിത്തിനെ തലപ്പാവും കുപ്പായവും ധരിപ്പിക്കുന്ന സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ഹനഫി മദ്ഹബ് പ്രചാരത്തിലുള്ള സ്ഥലങ്ങളിലാണ് ഇത് കൂടുതലായി കാണുവാന്‍ സാധിക്കുക. തനിച്ച അനാചാരമാണിത്. ആയിശ (റ) നിവേദനം : യമനില്‍ നിര്‍മ്മിക്കപ്പെട്ട വെളുത്ത വൃത്തിയുള്ള മൂന്നു പുതിയ വസ്ത്രങ്ങളിലാണ് പ്രവാചകന്‍ (സ)യെ കഫന്‍ ചെയ്തത്. അതില്‍ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല. [ബുഖാരി, മുസ്ലിം].

കഫന്‍ പുടവയില്‍ മൈലാഞ്ചിയില വിതറുന്ന പതിവ് ചില സ്ഥലങ്ങളില്‍ കാണാം. ഇതും ബിദ്അതാണ്‌. യാതൊരു അടിസ്ഥാനവും ഇതിനില്ല. ഫിഖ്ഹിന്‍റെ കിതാബുകളില്‍ പോലും ഇത് സുന്നത്താണെന്ന് പറയുന്നില്ല. കഫന്‍ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മൃതദേഹത്തിന്‍റെ കണ്ണ്, മൂക്ക്, ചെവി, വായ മുതലായ ദ്വാരങ്ങളിലും വിരലുകള്‍ക്കിടയിലും മറ്റും പരുത്തികൊണ്ട് അഭിഷേകം ചെയ്യുന്ന സമ്പ്രദായം അനാചാരമാണ്. നബി (സ)യോ സഹാബികളോ ഇപ്രകാരം ചെയ്തത് ഉദ്ധരിക്കപ്പെടുന്നില്ല.

മയ്യിത്തിനെ എടുക്കുമ്പോള്‍

മയ്യിത്തിനെ വീട്ടില്‍ നിന്നും എടുക്കുന്ന സന്ദര്‍ഭത്തില്‍ എന്തെങ്കിലും പ്രാര്‍ഥിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. പ്രാര്‍ഥിക്കേണ്ട രംഗങ്ങളും പ്രാര്‍ത്ഥനകളും ഇസ്ലാം വിശദമായിതന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. കിടപ്പറപോലും അതില്‍ നിന്നും ഒഴിവാകുന്നില്ല.

എന്നാല്‍ ചിലര്‍ മയ്യിത്തിനെ ഇറക്കുമ്പോള്‍ യാസീന്‍ ഓതുന്നു. മറ്റു ചിലര്‍ കൂട്ടുപ്രാര്‍ഥന നടത്തുന്നു. ഇവയെല്ലാംതന്നെ അനാചാരങ്ങളാണ്. നബി (സ) യും നന്മയില്‍ മുന്നിട്ട സഹാബികളും നമുക്ക് കാണിച്ചു തന്ന മതത്തില്‍ ഈ സന്ദര്‍ഭത്തില്‍ ഒന്നും പ്രാര്‍ഥിക്കാതിരിക്കുക എന്നതാണ് പുണ്യകര്‍മ്മം. പ്രവാചകന്‍ ഉപേക്ഷിച്ചത് ഒഴിവാക്കലും സുന്നത് തന്നെയാണ്. മരണപ്പെട്ടാല്‍ ഉറക്കെ കരയുന്നതിനെ ഇസ്ലാം ശക്തിയായി വിരോധിക്കുന്നു. ഇത്തരക്കാരുടെ വായില്‍ മണ്ണ് നിറക്കുവാന്‍വരെ കല്‍പ്പിക്കുന്നു. [ബുഖാരി]. എന്നാല്‍ മയ്യിത്തിനെ വീട്ടില്‍ നിന്നും ഇറക്കുമ്പോള്‍ ചിലര്‍ ഉറക്കെ കരയുന്നു. ഹറാമും ബിദ്അതുമാണത്.

അടിയന്തിരം, 40, ആണ്ട്

ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ വീട്ടില്‍ 3, 7, 15, 40 എന്നീ ദിവസങ്ങളില്‍ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ക്ഷണിച്ചുവരുത്തി തീറ്റിക്കുന്ന സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ചിലര്‍ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ്ട് എന്ന പേരിലും ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ ക്ഷണിച്ചു വരുത്തി തീറ്റിക്കുന്നു. തനിച്ച അനാചാരമാണിത്. കൂടാതെ ജാഹിലിയ്യാ സമ്പ്രദായവും.

ജരീര്‍ (റ) നിവേദനം : മരിച്ച വീട്ടില്‍ ഒരുമിച്ചു കൂടി അവിടെ ഭക്ഷണം പാകം ചെയ്തു ഭക്ഷിക്കുന്ന സമ്പ്രദായത്തെ നിഷിദ്ധമാക്കപ്പെട്ട കൂട്ടക്കരച്ചി ലിന്‍റെ ഇനത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍ (സഹാബികള്‍) പരിഗണിച്ചിരുന്നത്. [ഇബ്നുമാജ, അഹമദ്, നസാഈ]

ഇമാം നവവി (റ) എഴുതുന്നു : എന്നാല്‍ മയ്യിത്തിന്‍റെ വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കി അതിനുവേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനു യാതൊരു രേഖയുമില്ല. അത് നല്ലതല്ലാത്ത അനാചാരമാണ്. ജരീര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇതിനു തെളിവാകുന്നു. ഈ ഹദീസ് ഇമാം അഹ്മദും ഇബ്നുമാജയും സഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. [ശറഹുല്‍ മുഹദ്ദബ്]

ഈ അനാചാരത്തെ ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതന്മാര്‍ അംഗീകരിക്കുന്ന പണ്ഡിതനായ ദഹലാന്‍ എഴുതുന്നു : അല്ലാഹുവേ! ശരിയിലേക്ക്‌ ഞാന്‍ നിന്നോട് മാര്‍ഗദര്‍ശനം തേടുന്നു. അതെ, മയ്യിത്തിന്‍റെ ആളുകളുടെ അടുത്ത് ഒരുമിച്ചുകൂടുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന ജനങ്ങളുടെ പ്രവൃത്തി നിഷിദ്ധമായ അനാചാരമാണ്. അതിനെ തടുത്താല്‍ പ്രതിഫലം ലഭിക്കും. അതുമൂലം ദീനിന്‍റെ അടിത്തറ സ്ഥിരപ്പെടും. ഇസ്ലാമിനെയും മുസ്ലിംകളെയും ശക്തിപ്പെടുത്തും. [ഇആനത്ത് 2 /142]

എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭക്ഷണം തയ്യാറാക്കല്‍ ആക്ഷേപിക്കപ്പെടുന്ന അനാചാരമാണ്. [ശറഹുല്‍ ബഹ്ജ]

ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍

ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരു അനാചാരം സജീവമായി മുസ്‌ലിം സമുദായത്തില്‍ പണ്ട് നിലനിന്നിരുന്നു. സാമ്പത്തികശേഷി കുറഞ്ഞവരാണെങ്കില്‍പോലും ഒരു ആഴ്ചയെങ്കിലും ദാഇംഓത്ത്‌ എന്ന പേരില്‍ ഈ ബിദ്അത് അനുഷ്ട്ടിച്ചിരുന്നു. മരിച്ച വീടുകളിലും ഈ ഓത്ത്‌ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ മിക്ക സ്ഥലങ്ങളിലും ഈ അനാചാരങ്ങള്‍ നീങ്ങിയിട്ടുണ്ട്. സുന്നത്തിന്‍റെ യാതൊരു വെളിച്ചവും എത്തിയിട്ടില്ലാത്ത ചില പ്രദേശങ്ങളില്‍ മാത്രം ഇന്നും ഇത് തുടര്‍ന്ന് വരുന്നു.

ഖബര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സ്ഥലമല്ലെന്ന് പ്രവാചകന്‍ (സ) പ്രഖ്യാപിക്കുകയുണ്ടായി. അബൂഹുറൈറ (റ) നിവേദനം : നബി (സ) പറഞ്ഞു : "നിങ്ങളുടെ വീടുകളെ നിങ്ങള്‍ മഖ്ബറകള്‍ പോലെയാക്കരുത്. നിശ്ചയം സൂറത്ത് ബഖറ ഓതുന്ന വീട്ടില്‍നിന്നും പിശാചു ഓടുന്നതാണ് " [മുസ്‌ലിം]. ഖുര്‍ആന്‍ ഓതാതെ നിങ്ങള്‍ വീടുകളെ ഖബറിടം പോലെയാക്കരുത് എന്ന് നബി (സ) പറയുമ്പോള്‍ ഖബറിടങ്ങളില്‍ വെച്ച് ഖുര്‍ആന്‍ ഓതാന്‍ പാടില്ലെന്ന് ഏതു ബുദ്ധിയുള്ള മനുഷ്യനും മനസ്സിലാകും.

റജബ് മാസത്തിലെ നമസ്കാരവും മറ്റു അനാചാരങ്ങളും

റജബ് മാസത്തില്‍ പ്രത്യേകമായ പ്രാര്‍ത്ഥനകളോ നമസ്കാരങ്ങളോ അനുഷ്ടിക്കുവാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. എന്നാല്‍ ചില മുസ്ലിംകള്‍ റജബ് മാസത്തിലെ ആദ്യത്തെ രാത്രിയില്‍ നമസ്കാരം നിര്‍വഹിച്ചശേഷം ചില പ്രാര്‍ത്ഥനകള്‍ ചെല്ലുന്നത് കാണാം. ചിലര്‍ 30 റകഅത് നമസ്കരിക്കുന്നു. മറ്റുചിലര്‍ ആദ്യത്തെ വ്യാഴാഴ്ച നോമ്പ് പിടിക്കുന്നു. ചിലര്‍ 27നു നോമ്പ് പിടിക്കുന്നു. ഇവയെല്ലാംതന്നെ തനിച്ച അനാചാരങ്ങളാണ്. റജബ് മാസത്തില്‍ പ്രത്യേകമായി നമസ്കരിക്കുവാനും നോമ്പ് അനുഷ്ടിക്കുവാനും പറയുന്ന സര്‍വ ഹദീസുകളും നിര്‍മ്മിതമാണെന്ന് ഇബ്നു ഹജര്‍ (റ) പ്രസ്താവിച്ചിരിക്കുന്നു.

ഇമാം റoലി (റ) തന്‍റെ ഫതാവയില്‍ പറയുന്നു : തീര്‍ച്ചയായും റജബ് മാസത്തില്‍ പ്രത്യേക നമസ്കാരം സഹീഹായിട്ടില്ല. ഈ മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസത്തില്‍ നിര്‍വഹിക്കപ്പെടുന്ന സ്വലാതു റഗാഇബിന്‍റെ ശ്രേഷ്ടതയെപ്പറ്റി ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ നുണയും അടിസ്ഥാനരഹിതവുമാണ്. അതിനാല്‍ ഈ നമസ്കാരം ഭൂരിപക്ഷം പണ്ഡിതന്മാരുടെ അടുത്ത് അനാചാരമാണ്. [ഫതാവാ റoലി 1/209]

ഇമാം നവവി (റ) എഴുതുന്നു : വെള്ളിയാഴ്ച മാത്രം നോമ്പനുഷ്ടിക്കരുതെന്നു നബി (സ) പറഞ്ഞ ഹദീസ്, റഗാഇബ്‌ നമസ്കാരം എന്ന അനാചാരം വെറുക്കപ്പെട്ടതാണെന്നതിന് പണ്ഡിതന്മാര്‍ തെളിവ്പിടിക്കുന്നു. ഈ നമസ്കാരം നിര്‍മ്മിച്ചുണ്ടാക്കിയവനെ അല്ലാഹു ശപിക്കട്ടെ. നിശ്ചയം ഇത് നിഷിദ്ധ അനാചാരമാണ്‌. ദുര്‍മാര്‍ഗവും അജ്ഞതയുമായ അനാചാരങ്ങളില്‍പെട്ട അനാചാരം. [ശറഹുല്‍ മുസ്ലിം 4/275]. ഫതാവാ നവവിയിലും ഇത് അനാചാരമാണെന്ന് പറയുന്നു.

മിഅ'റാജ് നമസ്കാരം

മിഅ'റാജ് ദിവസത്തില്‍ ഇസ്‌ലാം യാതൊരു പുണ്യകര്‍മ്മവും അനുഷ്ട്ടിക്കുവാന്‍ പ്രത്യേകമായി നിര്‍ദെശിക്കുന്നില്ല. നബി (സ)യോ സഹാബിമാരോ ഈ ദിവസത്തിന് പ്രാധാന്യം കല്‍പ്പിച്ചു നമസ്കരിക്കുകയോ നോമ്പനുഷ്ടിക്കുകയോ ചെയ്തിട്ടില്ല. ഇമാം ശീറാസി (റ) പറയുന്നു : മിഅ'റാജിന്റെ രാത്രിയിലെ നമസ്കാരത്തിന് യാതൊരു ഹദീസും സഹീഹായിട്ടില്ല. [സിഫ്രുസ്സആദ].

വിധവയുടെ ഇദ്ദയും അനാചാരങ്ങളും

ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ നാലുമാസവും പത്ത് ദിവസവും ഇരുട്ടുള്ള മുറിയില്‍ ഇരിക്കണം, അവള്‍ വെള്ളവസ്ത്രം ധരിക്കണം, ആകാശം കാണുവാന്‍ പാടില്ല, ഭര്‍തൃസഹോദരന്മാര്‍, അന്യപുരുഷന്മാര്‍ മുതലായവരെ കാണുവാന്‍ പാടില്ല, അവരോടു സംസാരിക്കല്‍ നിഷിദ്ധം, ആവശ്യങ്ങള്‍ക്ക്പോലും പുറത്തുപോകാന്‍ പാടില്ല, ഈ രീതിയിലുള്ള വിശ്വാസങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ കാണാം. അന്ധവിശ്വാസവും അജ്ഞതയുമാണ്‌ ഇതെല്ലാം.

അല്ലാഹു പറയുന്നു : "(ഭര്‍ത്താവ് മരിച്ച) സ്ത്രീകളോട് അവരുടെ ഇദ്ദ കാലത്ത് വിവാഹാലോചനയെക്കുറിച്ച് സൂചിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല" [ബഖറ 235 ]. സ്ത്രീയോട് നേരിട്ട്തന്നെ സൂചനാരൂപത്തില്‍ വിവാഹാലോചന നടത്താമെന്നാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്. അപ്പോള്‍ ഇദ്ദയുടെ സന്ദര്‍ഭത്തില്‍ അന്യപുരുഷനെ കാണുവാനും സംസാരിക്കുവാനും പാടില്ലെന്ന ധാരണയെ ഖുര്‍ആന്‍ ഇവിടെ തകര്‍ക്കുന്നു.

പൂര്‍ണ്ണമായി വിവാഹമോചനം ചെയ്ത സ്ത്രീയും ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയും പകല്‍ സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകല്‍ അനുവദനീയമാണ്‌ എന്നൊരു അദ്ധ്യായം തന്നെ സഹീഹ് മുസ്ലിമില്‍ കാണാം. ശേഷം ജാബിര്‍ (റ)ന്‍റെ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി(റ) എഴുതി : "പരിപൂര്‍ണ്ണമായി വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തുപോകാംഎന്നതിനു ഈ ഹദീസ് രേഖയാണ്. ഇതാണ് ഇമാം മാലിക്, സൌറി, ലൈസ്‌, ശാഫിഈ, അഹ്മദ് മുതലായവരുടെ അഭിപ്രായം. അതുപോലെ ഭര്‍ത്താവ് മരണപ്പെട്ട ഇദ്ദയുടെ അവസരത്തില്‍ സ്ത്രീകള്‍ക്കും പകല്‍ പുറത്തുപോകാമെന്ന് ഇവര്‍ പറയുന്നു. അബൂഹനീഫയും ഇവരോട് ഈ കാര്യത്തില്‍ യോജിക്കുന്നു. [ശറഹു മുസ്‌ലിം 5/366]

മരണത്തിന്‍റെ ഇദ്ദയേക്കാള്‍ കാഠിന്യം വിവാഹമോചനത്തിന്‍റെ ഇദ്ദയാണ്. എന്നാല്‍ ജനങ്ങളുടെ ധാരണ മരണത്തിന്‍റെ ഇദ്ദയാണ് കൂടുതല്‍ കാഠിന്യം എന്നാണ്. നാലു മദ്ഹബിന്‍റെ ഇമാമുകളും ഭര്‍ത്താവ് മരണപ്പെട്ടത് കാരണമായുള്ള ഇദ്ദയുടെ അവസരത്തില്‍ സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകാമെന്ന് പ്രഖ്യാപിക്കുന്നു.

ഇമാം നവവി (റ), മിന്‍ഹാജില്‍ എഴുതുന്നു : ഭര്‍ത്താവ് മരിച്ച ഇദ്ദയില്‍ സ്ത്രീകള്‍ക്ക് പകല്‍സമയത്ത് ഭക്ഷണം വാങ്ങുവാനും നൂല്‍ നൂല്‍ക്കുവാനും അതുപോലെയുള്ളതിനും പുറത്തുപോകാം. [മിന്ഹാജ്].

ഫത്ഹുല്‍ മുഈനില്‍ എഴുതുന്നു : ഭക്ഷണസാധനങ്ങള്‍ വാങ്ങുക, നൂല്‍ വില്‍ക്കുക, വിറകു ശേഖരിക്കുക മുതലായ ആവശ്യങ്ങള്‍ക്ക് പകല്‍ പുറത്തു പോകാം. [ഫത്ഹുല്‍ മുഈന്‍ പരിഭാഷ പേജ് 484].

ഉറവ (റ) നിവേദനം : ആയിശ (റ) അവരുടെ സഹോദരി ഉമ്മുകുല്‍സൂമിന്‍റെ ഭര്‍ത്താവ് ത്വല്‍ഹ (റ) വധിക്കപ്പെട്ടപ്പോള്‍ മക്കയിലേക്ക് അവളുമായി ഉംറക്കു പുറപ്പെടുകയുണ്ടായി. വിധവയ്ക്ക് ഇദ്ദയില്‍ തന്നെ പുറത്തു പോകാമെന്ന് ആയിശ (റ) മതവിധി നല്‍കാറുണ്ടായിരുന്നു. [ബൈഹഖി, മുസന്ന്വഫ്]. ഈ ഹദീസിന്‍റെ പരമ്പര വളരെയധികം പ്രബലമായതാണ്.

വിധവകള്‍ ഇദ്ദ ആചരിക്കുന്ന സന്ദര്‍ഭത്തില്‍ അവരെയും കൊണ്ട് അലി (റ) യാത്ര ചെയ്യാറുണ്ടായിരുന്നു. [ബൈഹഖി].

രോഗിയും മയ്യിത്തും ഖുര്‍ആന്‍ പാരായണവും

രോഗിക്ക് വേണ്ടിയോ മരണപ്പെട്ടവരുടെ അടുത്ത് വെച്ചോ ഖുര്‍ആന്‍ പാരായണം ചെയ്യുവാന്‍ നബിചര്യയില്‍ യാതൊരു രേഖയുമില്ല. ഈ രണ്ടു കാര്യങ്ങള്‍ക്കും ഒരേ ഹദീസാണ് ഇങ്ങനെ ചെയ്യാമെന്നു വാദിക്കുന്നവര്‍ തെളിവായി ഉദ്ധരിക്കുന്നത്.

തെളിവായി പറയുന്ന ഹദീസുകള്‍ :

1. മഅ'ഖലുബ്നു യസാര്‍ (റ) നിവേദനം : നബി (സ) പറഞ്ഞു : നിങ്ങളില്‍ മരിച്ചവരുടെ അടുത്ത് വെച്ച് നിങ്ങള്‍ യാസീന്‍ ഓതുവിന്‍. [ഇബ്നുമാജ, അബൂദാവൂദ്].

വളരെ ദുര്‍ബലമായ ഹദീസാണിത്. ഇത് തെളിവിനു പറ്റുകയില്ല. ഇമാം നവവി (റ) എഴുതുന്നു : ഞാന്‍ പറയുന്നു ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാണ്‌. ഇതിന്‍റെ നിവേദന പരമ്പരയില്‍ അജ്ഞാതരായ രണ്ടു വ്യക്തികളുണ്ട്. [അല്‍ അദ്കാര്‍ പേജ് 122]

ഇബ്നു ഹജരില്‍ അസ്കലാനി (റ) എഴുതുന്നു : ഈ ഹദീസ് ആശയം അവ്യക്തമാകലും നിവേദന പരമ്പരയില്‍ വന്ന അബൂ ഉസ്മാനും അയാളുടെ പിതാവും അറിയപ്പെടാത്ത വ്യക്തിയാകലും ഉള്ളത് കൊണ്ട് ഇബ്നു ഖത്വാന്‍ ഇതിനു ദുര്‍ബലതയുണ്ടെന്നു പറയുന്നു. ഇബ്നു അറബി ഇമാം ദാരഖുത്നിയില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു : ഈ ഹദീസ് ദുര്‍ബലമാണ്‌. മരിച്ചവരുടെ അടുക്കല്‍ വെച്ച് ഖുര്‍ആന്‍ ഓതുന്ന വിഷയത്തില്‍ ഒരു ഹദീസും സഹീഹായിട്ടില്ല. [അത്തല്‍ഖീസ് 5/11]

2. അബൂദര്‍അ' (റ) നിവേദനം : മരിച്ചവരുടെ അടുത്ത് വെച്ച് നിങ്ങള്‍ യാസീന്‍ ഓതുവിന്‍. [അബൂനുഐം].

ഇത് നിര്‍മിതമായ ഹദീസാണ്. ഇതിന്‍റെ പരമ്പരയില്‍ മര്‍വാനുബ്നു സാലിം എന്നൊരു മനുഷ്യനുണ്ട്. ഇബ്നു ഹാജര്‍ (റ) എഴുതുന്നു : ഇയാള്‍ വളരെയധികം വര്‍ജ്ജിക്കപ്പെടേണ്ടവനാണ്. സാജിയും മറ്റും ഇയാള്‍ ഹദീസുകള്‍ നിര്‍മ്മിക്കാരുണ്ടെന്നു പറയുന്നു. [തഖ്രീബ് പേജ് 526]

ഇമാം അഹമദ് (റ) പറയുന്നു : ഇയാള്‍ വിശ്വസ്തനല്ല. ദാറഖുത്നി (റ) പറയുന്നു : ഇത് ഉപേക്ഷിക്കപ്പെടണം. ഇമാം ബുഖാരി, മുസ്‌ലിം, അബൂ ഹാതിം (റ) മുതലായവര്‍ പറയുന്നു : ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമായതാണ്‌. നസാഈ (റ) പറയുന്നു : ഇയാളുടെ ഹദീസുകള്‍ വളരെയധികം വര്‍ജ്ജിക്കപ്പെടേണ്ടതാണ്. [മീസാന്‍ 4/91]

മയ്യിത്ത്‌ നമസ്കാരത്തിലെ ബിദ്അതുകള്‍

മയ്യിത്ത്‌ നമസ്കാരത്തിന് നേതൃത്വം നല്‍കേണ്ടത് മരണപ്പെട്ട വ്യക്തിയുടെ അനന്തരാവകാശികള്‍ തന്നെയാണ്. ഇത് അവരുടെ അവകാശമാണ്. പള്ളിയിലെ പുരോഹിതന്‍റെ അവകാശമല്ല. ഫത്ഹുല്‍ മുഈനില്‍ പോലും ഇത് പറയുന്നുണ്ട് (പുത്തൂര്‍ ഫൈസിയുടെ പരിഭാഷ പേജ് 202).

സ്ത്രീകള്‍ക്ക് മയ്യിത്ത്‌ നമസ്കരിക്കുമ്പോള്‍ لها എന്ന് ചെല്ലുന്നത് നബിചര്യക്ക്‌ എതിരാണ്. അതുപോലെ നാലാമത്തെ തക്ബീറിനു ശേഷം അല്‍പസമയം മാത്രമേ പ്രാര്‍ഥിക്കുവാന്‍ പാടുള്ളൂ എന്ന ധാരണയും പിഴച്ചതാണ്. നബി (സ) ഈ സന്ദര്‍ഭത്തിലും ചിലപ്പോള്‍ ദീര്‍ഘമായി പ്രാര്‍ഥിച്ചിരുന്നു. ദീര്ഘിപ്പിക്കുവാന്‍ പാടില്ലെന്നത് സാധാരണക്കാരന്‍റെ തെറ്റിദ്ധാരണ മാത്രമാണെന്ന് ഇമാം നവവി (റ) റിയാലുസ്വാലിഹീന്‍ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു.

മയ്യിത്ത്‌ നമസ്കാരത്തില്‍ നിന്നും സലാം വീട്ടുന്ന സന്ദര്‍ഭത്തില്‍ 'വബറകാതുഹു' എന്ന് കൂടി വര്‍ധിപ്പിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നബിചര്യയില്‍ ഇപ്രകാരം സഹീഹായി വന്നിട്ടില്ല. അതുപോലെ മയ്യിത്തിനെ മുന്നില്‍ വച്ചുകൊണ്ട് ഒരു വിഭാഗം നിര്‍വഹിച്ച നമസ്കാരത്തിന് പങ്കെടുക്കാന്‍ കഴിയാത്തവര്‍ ഖബറിന്‍റെ അടുത്ത് പോയി നമസ്കരിക്കുക എന്നതാണ് നബിചര്യ.

വെള്ളിയാഴ്ച രാവിലെ യാത്ര പാടില്ല

വെള്ളിയാഴ്ച ദിവസം ജുമുഅ:ക്ക് മുമ്പ് യാത്ര പുറപ്പെടാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്‌ലിംകള്‍ക്കിടയില്‍ കാണാം. നബി (സ)യും സഹാബി വര്യന്മാരും പഠിപ്പിച്ച ഇസ്ലാമില്‍ ഇപ്രകാരം ഒരു നിയമമില്ല.

ഇബ്നു ഉമര്‍ (റ) പറയുന്നു : ജുമു അ: നമസ്കാരം യാത്രയില്‍ നിന്നും തടയുകയില്ല. [മുസ്വന്നഫ്]

ഇബ്നു സീറീന്‍ (റ) പറയുന്നു : ഉമര്‍ (റ) ജുമുഅ: നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ യാത്രയുടെ വേഷം ധരിച്ച ഒരാളെ കണ്ടു. എന്താണ് താങ്കളുടെ പ്രശ്നമെന്ന് ഉമര്‍ (റ) അയാളോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു : ഞാനൊരു യാത്രക്ക് ഉദ്ദേശിച്ചു. എന്നാല്‍ ജുമുഅ: നമസ്കരിക്കുന്നതിന്‍റെ മുമ്പ് യാത്ര പുറപ്പെടുന്നതിനെ ഞാന്‍ വെറുത്തു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു : തീര്‍ച്ചയായും ജുമുഅ: നിന്നെ നിന്‍റെ യാത്രയില്‍നിന്നും തടയുകയില്ല. അതിന്‍റെ സമയമായിട്ടില്ലെങ്കില്‍. [അബ്ദുറസാഖ്]

തെളിവായി പറയുന്ന ഹദീസ് :

ഇബ്നു ഉമര്‍ (റ) നിവേദനം : വെള്ളിയാഴ്ച പ്രഭാതത്തില്‍ ആരെങ്കിലും യാത്ര പുറപ്പെട്ടാല്‍ മലക്കുകള്‍ അവനു എതിരായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. [ദാറഖുത്വനി]

മറുപടി :

ഇത് വളരെയധികം ദുര്‍ബലമായ ഹദീസാണ്. ഇതിന്‍റെ പരമ്പരയില്‍ അബ്ദുല്ലാഹിബ്നു ലുഹൈഅത്ത് എന്ന പ്രസിദ്ധ കള്ളവാദിയുണ്ട്. ഇയാളുടെ നിര്‍മ്മിതമായ ഹദീസിനു ഉദാഹരണമായിക്കൊണ്ട് ഇമാം ദഹബി (റ) ഈ ഹദീസ് പ്രത്യേകം എടുത്തു കാണിക്കുന്നു. [മീസാന്‍ 2 /482]. പുറമേ, ഇബ്നു ഉമര്‍ (റ)ല്‍ നിന്നും സ്ഥിരപ്പെട്ട ഹദീസിനു എതിരാണിത്.

ജുമുഅ:യുടെ മുമ്പ് സുന്നത്ത് നമസ്കാരം

ജുമുഅ:ക്കു മുമ്പായി തഹിയ്യത് നമസ്കാരം മാത്രമാണ് നബി (സ)യും സഹാബിവര്യന്മാരും നമസ്കാരിക്കാറുള്ളത്.

മുഹയുദ്ധീന്‍ ഷെയ്ഖ്‌ (റ) എഴുതുന്നു : രണ്ട് ഖുത്ബ ജുമുഅ:യുടെ നിബന്ധനയില്‍ പെട്ടതാണ്. ഖുത്ബക്ക് മുമ്പ് സുന്നത്തില്ല. [ഗുന്‍യത് 2 /127]

ഇമാം അബൂ ശാമ എഴുതുന്നു : ഇഷാ നമസ്കാരത്തിനെന്നപോലെ ജുമു അ: നമസ്കാരത്തിന് മുമ്പും സുന്നത് നമസ്കാരമില്ല. [അല്‍ ബാഈസ്‌ പേജ് 71]

ഇമാം ശീറാസി (റ) എഴുതുന്നു : ബിലാല്‍ (റ) ബാങ്കില്‍ നിന്നും വിരമിച്ചാല്‍ നബി (സ) പ്രസംഗിക്കാന്‍ തുടങ്ങും. അപ്പോള്‍ ആരുംതന്നെ സുന്നത് നമസ്കരിക്കാന്‍ എഴുനേല്‍ക്കാറില്ല. ചിലര്‍ ളുഹറിന്മേല്‍ തുലനപ്പെടുത്തി ജുമുഅ:ക്ക് മുമ്പ് സുന്നത്തിനെ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ തുലനപ്പെടുത്തല്‍കൊണ്ട് സുന്നത് സ്ഥാപിക്കപ്പെടുകയില്ല. സുന്നത്തുകള്‍ സൂക്ഷ്മമായി രേഖപ്പെടുത്താന്‍ ശ്രദ്ധിച്ച പണ്ഡിതന്മാരും ജുമുഅ:ക്ക് മുമ്പ് യാതൊരു സുന്നത്തും നിവേദനം ചെയ്യുന്നില്ല. [സിഫ്റുസ്സആദ പേജ് 46]

വിത്റിലെ ഖുനൂത്ത്

നബി (സ) വിത്റില്‍ ഏതെങ്കിലും കാലത്ത് ഖുനൂത്ത് ഓതിയതായി സഹീഹായ ഒരു ഹദീസിലും നിവേദനം ചെയ്യുന്നില്ല. ഈ വിഷയത്തില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ ഏറ്റവും പ്രബലമായത് താഴെ ഉദ്ധരിക്കുന്ന ഹദീസാണ്.

ഹസനുബ്നു അലി (റ) പ്രസ്താവിക്കുന്നു : വിത്റിന്‍റെ ഖുനൂത്തില്‍ ചൊല്ലുവാന്‍ നബി (സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്, അല്ലാഹുമ്മ ഇഹ്ദനീ ... [അഹമദ്, അബൂദാവൂദ്, തുര്മുദി, നസാഈ].

ഈ ഹദീസിനെക്കുറിച്ച് പ്രസിദ്ധ ഹദീസ്പണ്ഡിതനായ ഇബ്നു ഖുസൈമ (റ) പറയുന്നത് കാണുക : ഈ ഹദീസ് ശുഅ'ബ ബുറൈദില്‍ നിന്ന് ഒരു പ്രാര്‍ത്ഥനയുടെ കഥയില്‍ ഉദ്ധരിക്കുന്നുണ്ട്. അതില്‍ ഖുനൂത്തിനെക്കുറിച്ചും വിത്റിനെക്കുറിച്ചും പറയുന്നില്ല. (എനിക്ക് ഇപ്രകാരം ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു തന്നു എന്ന് മാത്രമാണ് പറയുന്നത്). ശുഅ'ബയാണ് യൂനുസുബ്നു അബൂ ഇഷാഖിനെപ്പോലെയുള്ളവരെക്കാള്‍ ഏറ്റവും മന:പ്പാOമുള്ളവന്‍. അബൂ ഇഷാഖ് ഈ ഹദീസ് ബുറൈദയില്‍ നിന്നും കേട്ടതാണോ അതല്ല കേള്‍ക്കാത്തത് പറഞ്ഞതാണോ എന്നും അറിയുന്നില്ല. നബി (സ) വിത്റില്‍ ഖുനൂത്ത് ചൊല്ലാന്‍ കല്പ്പിച്ചതായോ ഖുനൂത്ത് ചൊല്ലിയതായോ സ്ഥിരപ്പെട്ടാല്‍ അതിനെതിരില്‍ പറയല്‍ എന്‍റെ അടുത്ത് അനുവദനീയമല്ല. എന്നാല്‍ അപ്രകാരം സ്ഥിരപ്പെട്ടതായി ഞാന്‍ മനസ്സിലാക്കുന്നില്ല. [ഇബ്നു ഖുസൈമ 2/153]

അദ്ദേഹം തന്നെ വേറൊരിടത്ത് പറയുന്നു : വിത്റിലെ ഖുനൂത്തില്‍ നബി (സ)യില്‍ നിന്നും ഒരു ഹദീസെങ്കിലും സ്ഥിരപ്പെട്ടത്‌ ഞാന്‍ അറിയുന്നില്ല. [ഇബ്നു ഖുസൈമ]

നാഫിഅ' (റ), ഇബ്നു ഉമര്‍ (റ)ല്‍ നിന്ന് നിവേദനം : അദ്ദേഹം (ഇബ്നു ഉമര്‍) സുബഹി നമസ്കാരത്തിലും വിത്ത്റിലും ഖുനൂത്ത് ഓതാറില്ല. ഖുനൂത്തിനെ സംബന്ധിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടാല്‍ അദ്ദേഹം പറയും : 'നമസ്കാരം ദീര്ഘിപ്പിക്കുക, ഖുര്‍ ആന്‍പാരായണം ചെയ്യുക. ഈ ഖുനൂത്ത് അല്ലാതെ മറ്റൊരു ഖുനൂത്തും ഞങ്ങള്‍ക്ക് അറിയുകയില്ല'. [ഇബ്നു അബീശൈബ). ഇതിന്‍റെ പരമ്പര വളരെ സഹീഹായതാണ്. സഹാബിമാരുടെ എകാഭിപ്രായം ഉദ്ധരിച്ചാണ് ഇബ്നു ഉമര്‍ (റ) എല്ലാതരം ഖുനൂത്തിനെയും ഇവിടെ നിഷേധിക്കുന്നത്.

നാഫിഅ' (റ) പറയുന്നു : യാതൊരു നമസ്കാരത്തിലും ഇബ്നു ഉമര്‍ (റ) ഖുനൂത്ത് ഓതിയിരുന്നില്ല. (മുവത്വ).

ഇമാം ശീരാസി (റ) എഴുതുന്നു : സുബുഹിലും വിത്റിലും ഖുനൂത് ഓതുന്ന അധ്യായത്തില്‍ ഒരു ഹദീസ് പോലും സഹീഹായി ട്ടില്ല. (സിഫ്രുസ്സആദ പേജ് 144).

ഉബയ്യിബ്നു കഅ'ബ, ഇബ്നു മസ്ഊദ്, ഇബ്നു അബ്ബാസ് (റ) മുതലായവരില്‍ നിന്നും വിത്ത്റിലെ ഖുനൂത്ത് ഉദ്ധരിക്കപ്പെടുന്നു. പക്ഷെ, ഇവയെല്ലാം ദുര്‍ബലമാണെന്ന് ബൈഹഖി തന്നെ പറയുന്നുണ്ട്. [ശര ഹുല്‍ മുഹദ്ദബ് 4/18).

ഇമാം നവവി (റ) ഉദ്ധരിക്കുന്നു : ത്വാഊസ് (റ) പറയുന്നു : വിത്ത്റിലെ ഖുനൂത്ത് അനാചാരമാണ്. ഇപ്രകാരം ഇബ്നു ഉമറില്‍ നിന്നുള്ള ഒരു നിവേദനത്തിലും പറയുന്നുണ്ട്. (ശരഹുല്‍ മുഹദ്ദബ് 4 /24). പ്രഗല്‍ഭരായ അന്‍പതില്‍പരം സഹാബികളെ ദര്‍ശിച്ച വ്യക്തിയാണ് ത്വാഊസ് (റ). കൂടാതെ ഇബ്നു അബ്ബാസ് (റ)ന്‍റെ പ്രഗല്‍ഭ ശിഷ്യനുമാണ്. (തഹ്ദീബ് 9/506).

അബൂഹുറൈറ (റ), ഉര്‍വതുബ്നു സുബൈര്‍ (റ) എന്നീ സ്വഹാബികളില്‍ നിന്നും വിത്റിലെ ഖുനൂത്ത് അനാചാരമാണെന്ന അഭിപ്രായം ഉദ്ധരിക്കപ്പെടുന്നു.

വിസര്‍ജ്ജനസ്ഥലത്ത് തല മറക്കല്‍

മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ചിലര്‍ തല മറക്കുവാന്‍ പ്രത്യേകം താല്പര്യം കാണിക്കുന്നത് കാണാം. നബി (സ)യോ സഹാബി വര്യന്മാരോ ഇപ്രകാരം ഒരു ആചാരം നമ്മെ പഠിപ്പിക്കുന്നില്ല.

ഇതിനു തെളിവുണ്ടെന്ന് പറയുന്ന ഹദീസുകള്‍ :

1 . ആയിശ (റ) നിവേദനം : നബി (സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുന്ന സന്ദര്‍ഭത്തിലും തന്‍റെ ഭാര്യയെ സമീപിക്കുന്ന സന്ദര്‍ഭത്തിലും തല മറക്കാരുണ്ടായിരുന്നു. [ബൈഹഖി].

ബൈഹഖി തന്നെ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു. ഇസ്‌ലാം പ്രായോഗികമല്ലാത്ത ഒരു മതമായി ചിത്രീകരിക്കുവാന്‍ ഇസ്ലാമിന്‍റെ ശത്രുക്കള്‍ നിര്‍മിച്ചതാണ് ഈ ഹദീസ്.

2. ഇബ്നു സാലിഹ് (റ) നിവേദനം : നബി (സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ തന്‍റെ ചെരുപ്പ് ധരിക്കുകയും തല മറക്കുകയും ചെയ്യും. [ബൈഹഖി].

ഈ ഹദീസ് ബൈഹഖി തന്നെ സഹീഹാണെന്ന് പറയുന്നില്ല. 'മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ തലമാറക്കല്‍, ഹദീസ് ഈ വിഷയത്തില്‍ സഹീഹായാല്‍' എന്ന ഒരു അദ്ധ്യായം നല്‍കിയാണ്‌ അദ്ദേഹം ഈ ഹദീസ് ഉദ്ധരിക്കുന്നത്. [ബൈഹഖി:1 -96]. ഹദീസ് ഉദ്ധരിക്കുന്ന വ്യക്തി സഹാബി പോലുമല്ല. പരമ്പര മുറിഞ്ഞ ഹദീസാണിതെന്നു ഇമാം നവവി (റ) പറയുന്നു. [ശരഹുല്‍ മുഹദ്ദബ് 2 /94]. അബൂബക്കര്‍ (റ)ല്‍ നിന്ന് ഇത് സഹീഹായി വന്നിട്ടുണ്ടെന്ന വാദവും ശരിയല്ല.

അറബികള്‍ സാധാരണയായി ഇസ്ലാമിന്‍റെ മുമ്പ്തന്നെ തല മറക്കാരുണ്ട്. നബി (സ) അതിനെ വിരോധിക്കാത്തത്കൊണ്ട് ചിലപ്പോള്‍ മലമൂത്ര വിസര്‍ജ്ജനസ്ഥലത്തും പ്രവേശിച്ചിരിക്കാമെന്നു മാത്രം. മതവുമായി ഇതിനു ബന്ധമില്ല. യാതൊരു പ്രേരണയും നബി (സ) ഇതിനു നല്‍കിയിട്ടില്ല.

ബാങ്കിന് ശേഷമുള്ള പ്രാര്‍ഥന

ബാങ്കിന് ശേഷമുള്ള പ്രാര്‍ഥനയില്‍ 'വല്‍ ഫദ്വീലത' എന്നതിന് ശേഷം ചിലര്‍ 'വദ്ധറജതുറഫീഅ' എന്ന് ചെല്ലുന്നത് കാണാം. ഇത് പ്രവാചകന്‍(സ) പഠിപ്പിച്ചതല്ല. ഒരു നിവേദനത്തിലും ഇപ്രകാരം കന്ദിട്ടില്ലെന്നു ഇമാം ബുഖാരി തന്നെ പ്രക്യാപിക്കുന്നുണ്ട്. മിശ്കാതിന്റെ ശരഹില്‍ പറയുന്നു:

എന്നാല്‍ 'വദ്ധറജതുറഫീഅ' എന്ന് വര്‍ദ്ധിപ്പിക്കല്‍ ജനങ്ങളുടെ നാവില്‍ പ്രസിദ്ധമാണെങ്കിലും സഖാവി(റ) പറയുന്നു: ഇത് ഞാന്‍ ഒരു നിവേദനത്തിലും കണ്ടിട്ടില്ല. (മിശ്കാത്ത്: 1 / 425)

മറ്റുചിലര്‍ പ്രാര്‍ഥനയുടെ അവസാനത്തില്‍ വര്‍സുക്ന ശഫാഅത്തുഹു യൌമുല്‍ ഖിയാമ' എന്നും 'ഇന്നക ലാ തുക്ലിഫുല്‍ മീആദ്' എന്നുമൊക്കെ ചെല്ലുന്നത് കാണാം. ഇതെല്ലാം തന്നെ അനാചാരമാണ്. നബി(സ) പഠിപ്പിച്ച യഥാര്‍ത്ഥ രൂപം ഇപ്രകാരമാണ്.

"اللهم رب هذه الدعوتي التامته وصلاة القائمة ، آتي محمدا الوسيلة والفضيلة، وابعثه مقاما محمودا الذي وعدته" (ബുഖാരി, കിത്താബുല്‍ ആദാന്‍ നമ്പ: 614)

സ്വദക്വത്ത വ ബരിര്‍ത്ത ചൊല്ലല്‍

സുബ്ഹ് ബാങ്കില്‍ 'അസ്സ്വലാത്തു ഖൈറും മിനന്നൌം' എന്ന് കേള്‍ക്കുമ്പോള്‍ 'സ്വദക്വത്ത വ ബരിര്‍ത്ത' എന്ന് ചിലര്‍ പറയാറുണ്ട്‌. എന്നാല്‍ ഇതിനു ദുര്‍ബ്ബലമായ ഒരു ഹദീസിന്റെ പിന്‍ബലം പോലും ഇല്ല. ഇത് ആരോ നിര്‍മ്മിച്ചുണ്ടാക്കി മതത്തില്‍ പ്രവേശിപ്പിച്ചതാണ്. മുഗ്നിയില്‍ ഉദ്ധരിക്കുന്നു.

ഇമാം ദാരിമി പറയുന്നു ഇപ്രകാരം സുന്നത്തുണ്ടെന്ന് പറയുന്നത് ആരാണെന്നറിയുകയില്ല ( മുഗ്നി 1/141)

ഇബ്ന്‍ ഹജര്‍(റ) എഴുതുന്നു: ഇതിനു യാതൊരു അടിസ്ഥാനവും ഇല്ല. (തല്‍ഖീസ്: 3/204)

ഇബ്നു ഹജര്‍ ഹൈത്തമി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ തുഹ്ഫയില്‍ എഴുതുന്നു: ഇത് സന്ദര്‍ഭത്തിന് യോജിച്ചതാണ്. ഇതില്‍ ഒരു ഹദീസ് വന്നിട്ടുണ്ടെന്ന് ഇബ്നു റുഫ്അതിന്റെ വാക്കും തള്ളപ്പെടുന്നതാണ്. കാരണം അതിന്നു അടിസ്ഥാനമില്ല. (തുഹ്ഫ 1/481)

മയ്യിത്തിനെ അനുഗമിക്കലും ദിക്ര്‍ ചൊല്ലലും


മയ്യിത്ത്‌ കൊണ്ടുപോകുമ്പോള്‍ സാവധാനം നടക്കല്‍ മനുഷ്യര്‍ നിര്‍മ്മിച്ചുണ്ടാക്കിയ അനാചാരമാണ്. ധ്രതിപ്പെടുന്ന രീതിയില്‍ നടക്കുവാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. (ബുഖാരി, മുസ്ലിം) ഇമാം ശീരാസി(റ) എഴുതുന്നു:

നബി(സ) മയ്യിത്ത്‌ നമസ്കരിച്ചാല്‍ അടക്കം ചെയ്യപ്പെടുന്ന സ്ഥലം വരെ അതിന്റെ കൂടെ നടക്കും. അവിടുന്ന് പറയും: നിങ്ങള്‍ നടത്തം ധ്രതിയിലാക്കുക. (സിഫ്രുസ്സആദ pg.56)

മയ്യിത്തിനെ പിന്തുടരുന്ന സന്ദര്‍ഭത്തില്‍ ചിലര്‍ لا إله إلا الله എന്നും മറ്റുപല ദിക്റുകളും ചെല്ലുന്നത് കാണാം. തനിച്ച അനാചാരമാണിത്. നബി(സ)യുടെയും സ്വഹാബിവര്യന്മാരുടെയും, മദ്ഹബിന്റെ ഇമാമുകളുടെ ചര്യയേയും പരിഹസ്സിക്കലും അവഗണിക്കലുമാണിത്. വഹാബി വിരോധം മാത്രമാണ് ഇതിനു അവരെ പ്രേരിപ്പിക്കുന്നത്. വിശിഷ്യ പുരോഹിത വര്‍ഗത്തെ.

അബൂഹുറൈറ(റ) നിവേദനം നബി(സ) അരുളി: ജനാസയെ പിന്തുടരുമ്പോള്‍ യാതൊരു തരത്തിലുള്ള ശബ്ദവും അഗ്നിയും പാടില്ല. (അബൂ ദാവൂദ്)

സൈദ്‌ബ്നു അറ്ക്കം(റ) നിവേദനം: നബി(സ) അരുളി: 3 സന്ദര്‍ഭങ്ങളില്‍ മൌനമാണ് അല്ലാഹു ഇഷ്ട്ടപ്പെടുന്നത്.......... ജനാസയെ പിന്തുടരുമ്പോഴും. (ത്വബ്റാനി കബീര്‍ 5130)

അലി(റ) പറഞ്ഞു: അബൂസഈദെ! നീ നിന്റെ സ്നേഹിതന്റെ ജനാസയുടെ പിന്നില്‍ നടക്കുമ്പോള്‍ മൌനം പാലിക്കുക. നിന്റെ മനസ്സില്‍ നീ ചിന്തിക്കുക. (ബസ്സാര്‍ 480 )

ഇവിടെ എല്ലാം തന്നെ മൌനം അവലംബിക്കലാണ് സുന്നത് എന്നാണ് പറയുന്നത്, അല്ലാതെ നല്ലത് പറയണം എന്ന് പറയുന്നില്ല. മാത്രമല്ല മരണം, ദുനിയാവിന്റെ ശേഷമുള്ള അവസ്ഥ എന്നിവയെ കുറിച്ചെല്ലാം ചിന്തിക്കാനുമാണ് പണ്ഡിതന്മാര്‍ നമുക്ക് വിവരിച്ചു തരുന്നത്.
എന്നാല്‍ സുന്നത് മരണത്തെ കുറച്ചും അതിന്റെ ശേഷമുള്ളതിനെ കുറിച്ചും ചിന്തിക്കലാണ്(ബാഫളല്‍),  (ഹാശിയതുല്‍ കുബ്ര 2 /76) 

എന്നാല്‍ സുന്നത്, മരണം അതിനു ശേഷമുള്ള അവസ്ഥ ദുനിയാവിന്റെ നാശം എന്നിവയെക്കുറിച്ച് ചിന്തിക്കലാണ്.(മഹല്ലി 1/437)
 
 

നൂലും ഏലസ്സും

മന്ത്രം എന്ന നിലക്ക് ശരീരത്തില്‍ എന്തെങ്കിലും ബന്ധിപ്പിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചാല്‍ പോലും ഈ വിഷയത്തില്‍ നൂല്, വട്ടക്കണ്ണി, ഏലസ്സ്, ഉറുക്ക്, എല്ലാം സമമാണ്. അതുപോലെ മന്ത്രിച്ചു വെള്ളത്തില്‍ ഊതുകയും ആ വെള്ളം രോഗശമനത്തിന് കുടിക്കുകയും ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. സ്വഹീഹായ ഒരു ഹദീസിലും നബി(സ) ഇവയ്ക്കു അനുവാദം നല്‍കിയത് ഉദ്ധരിക്കുന്നില്ല.


ഇംറാന്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഒരു മനുഷ്യന്റെ കയ്യില്‍ ഒരു വട്ടക്കണ്ണി കാണുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു നിനക്ക് നാശം എന്താണിത്? അയാള്‍ പറഞ്ഞു: വാതരോഗ ശമനത്തിനാണ്. അപ്പോള്‍ നബി(സ) പറഞ്ഞു ഇത് വാതരോഗം നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നീ അത് ഊരി എറിയുക. ഇതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്കലും വിജയിക്കുകയില്ല. (അഹ്മദ്, ഹാക്കിം, ഇബ്നുഹിബ്ബാന്‍). ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചതാണോ എന്ന് നബി(സ) ഇവിടെ അന്വേഷിക്കുന്നില്ല.

ഉക്ബത്(റ) നിവേദനം: നബി(സ) അരുളി. ആരെങ്കിലും ശരീരത്തില്‍ ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കികൊടുക്കാതിരിക്കട്ടെ. ആരെങ്കിലും രക്ഷാകവടി (ചിപ്പി) കെട്ടിയാല്‍ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ.(അഹ്മദ്, ഹാകിം). ഇവിടെയും പ്രവാചകന്‍ ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ച ഏലസ്സും രക്ഷാകവടിയും ഒഴിവാക്കുന്നില്ല.


ഹുദൈഫ(റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല് കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി. "അവരില്‍ അധികമാളുകളും അല്ലാഹുവില്‍ ശിര്‍ക്ക് വെച്ചുകൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല" (അബുഹാതിം)



ഹുദൈഫ(റ) പറയുന്നു: അദ്ദേഹം ഒരു രോഗിയെ സന്ദര്‍ശിച്ചു രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ ഒരു നൂലുള്ളതായി ഹുദൈഫ(റ) കണ്ടു. അദ്ദേഹം ചോദിച്ചു   എന്താണിത്? രോഗി പറഞ്ഞു മന്ത്രിച്ചു കെട്ടിയതാണ്‌. അപ്പോള്‍ ഹുദൈഫ(റ) അത് മുറിച്ചു മാറ്റിയ ശേഷം ഇപ്രകാരം പറഞ്ഞു: ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത്‌ നമസ്കരിക്കുകയില്ല. (അബുഹാത്തിം) . ഒരു മുസ്ലിമാണ് ഈ രോഗിയെന്നു ഹദീസ് വ്യക്തമാക്കുന്നു. ഇദ്ദേഹം ശിര്‍ക്കിന്റെ പദം ഉപയോഗിച്ച് മന്ത്രിച്ച നൂല് കെട്ടുകയില്ലഎന്നത് ഉറപ്പാണല്ലോ.

സ്വഹാബികളില്‍ നിന്ന് ദീന്‍ ഗ്രഹിച്ച ഇബ്രാഹീമുന്നക്ഈ(റ) പറയുന്നു: അവര്‍ എല്ലാതരം ഏലസ്സുകളും വെറുത്തിരുന്നു. ഖുര്‍ആന്‍ കൊണ്ടായിരുന്നാലും അല്ലെങ്കിലും (വകീഅ')

തല മൂന്നു പ്രാവശ്യം തടവല്‍


 വുദൂഇന്റെ സന്ദര്‍ഭത്തില്‍ തല 3 പ്രാവശ്യം തടവുന്ന സമ്പ്രദായം ഭൂരിപക്ഷ മുസ്ലിംകല്‍ക്കിടയിലും ഇന്ന്  കാണാം. എന്നാല്‍ നബിചര്യക്കും സ്വഹാബിവര്യന്മാരുടെ ചര്യക്കും ആദ്യകാലത്തെ ഭൂരിപക്ഷ മുസ്ലിംകള്‍ ചെയ്തിരുന്ന സമ്പ്രദായത്തിനും എതിരാണിത്. ഇമാം നവവി(റ) തന്നെ പറയുന്നു:

ഇമാം അബൂഹനീഫ, മാലിക്, അഹ്മദ് എന്നിവരും ഭൂരിപക്ഷ പണ്ഡിതന്മാരും തല ഒരു പ്രാവശ്യം മാത്രം തടവലാണ് സുന്നതെന്ന് പറയുന്നു.അതില്‍ കൂടുതല്‍ വര്‍ധിപ്പിക്കരുത്. (ശരഹു മുസ്ലിം: 2 /109 )

നബി(സ)യുടെ വുടുഇന്റെ രൂപം 15ല്‍ അധികം സ്വഹാബിമാര്‍ നമുക്ക് വിവരിച്ചു തരുന്നുണ്ട്. അവയില്‍ എല്ലാം തന്നെ തല ഒരു പ്രാവശ്യം തടവിയതായിട്ടാണ് പ്രസ്താവിക്കുന്നത്. ചില ഹദീസുകള്‍ ശ്രദ്ധിക്കുക.

അബ്ദുല്ലാഹിബ്ന്‍ സൈദ്(റ) നിവേദനം : അദ്ദേഹം  നബി(സ)യുടെ വുദുഅ' എടുത്തു കാണിച്ചു കൊണ്ട് വിവരിച്ചു.......... അങ്ങനെ തന്റെ കൈ വെള്ളത്തില്‍ പ്രവേശിച്ചു. തന്റെ കൈകള്‍ മുന്നില്‍ നിന്ന് പിന്നിലേക്ക്‌ കൊണ്ടുപോയി ഒരു പ്രാവശ്യം മാത്രം തടവി. (ബുഖാരി 186)

അലി(റ) നിവേദനം: നബി(സ) തന്റെ തല ഒരു പ്രാവശ്യം മാത്രം തടവി. (ഇബ്നു മാജ, അബൂദാവൂദ്)

സലമ(റ) പറയുന്നു: നബി(സ) വുദുഅ' എടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവിടുന്ന് തല ഒരു പ്രാവശ്യം തടവി. (ഇബ്നു മാജ) 

ഉസ്മാന്‍(റ) വുദുഅ' എടുക്കുവാന്‍ വെള്ളം ആവശ്യപ്പെട്ടു...... അങ്ങനെ തന്റെ വലതു കൈ മുട്ടുവരെ 3 പ്രാവശ്യം കഴുകി . പിന്നെ ഇടതു കൈ അത്പോലെ കഴുകി.  ശേഷം തല തടവി. ശേഷം വലതു കാല്‍ 3 പ്രാവശ്യം കഴുകി. പിന്നെ ഇടതുകാല്‍ അതുപോലെ കഴുകി. (മുസ്ലിം)
ഇവിടെ തല തടവിയപ്പോള്‍ മറ്റുള്ള കാര്യങ്ങള്‍ ചെയ്തത് പോലെ 3 എന്ന് പറയുന്നില്ല.

ഉസ്മാന്‍(റ) തല 3 പ്രാവശ്യം തടവി എന്ന് അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പറയുന്നുണ്ട്. അത് ദുര്‍ബ്ബലമായ ഹദീസാണ്. അബൂദാവൂദ്(റ) തന്നെ പറയുന്നത് കാണുക 
ഉസ്മാന്‍(റ) നിന്ന് സ്വഹീഹായി വന്ന സകല ഹദീസുകളിലും തല ഒരു പ്രാവശ്യം തടവിയെന്നു അറിയിക്കുന്നു. കാരണം അവര്‍ വുദുഇനെ വിവരിച്ചപ്പോള്‍ 3 പ്രാവശ്യം എന്ന് പറഞ്ഞു. എന്നാല്‍ അതില്‍ തല തടവി എന്നാണ് പറഞ്ഞത് എണ്ണം അവര്‍ പറഞ്ഞില്ല. മറ്റുള്ളതില്‍ എണ്ണം പറഞ്ഞത് പോലെ.(അബൂദാവൂദ്) 

തല അല്‍പ്പം തടവല്‍

പ്രവാചക ചര്യ വുദുഅ' എടുക്കുമ്പോള്‍ തല മുഴുവനും തടവുക എന്നതാണ്. ചില മുസ്ലിമുകള്‍ തലയുടെ മുന്‍ഭാഗത്ത്‌ അല്‍പ്പം ഒന്ന് തടവുന്നത് കാണാം. സുന്നത്തിനു എതിരാണിത്. ഒരിക്കല്‍ തലപ്പാവ് അഴിച്ചു വെക്കാതെ നബി(സ) വുദു എടുത്തപ്പോള്‍ അല്‍പ്പം കൊണ്ട് മതിയാക്കാതെ തലപ്പാവിന്റെ മുകളില്‍ കൂടി തടവുകയാണ്‌ ചെയ്തത്. (മുസ്ലിം)

അബ്ദുല്ലാഹിബ്ന്‍ സൈദ്(റ) പ്രസ്താവിക്കുന്നു. നബി(സ) രണ്ടു കൈകൊണ്ടും തല തടവി. രണ്ടു കയ്യും മുന്നില്‍ നിന്ന് പിന്നോട്ടും പിന്നില്‍ നിന്നി മുന്നോട്ടും നടത്തി. അതായത് തലയുടെ മുന്‍ഭാഗത്ത്‌ നിന്ന് തുടങ്ങി രണ്ടുകയ്യും പിരടിവരെ കൊണ്ടുപോയി പിന്നെ തുടങ്ങിയ സ്ഥലത്തേക്ക് തന്നെ മടക്കികൊണ്ട്‌ വന്നു. (ബുഖാരി, മുസ്ലിം)

മുഹ്യിദ്ധീന്‍ ശൈക്(റ) തല തടവുന്നതിന്റെ രൂപം വിവരിക്കുന്നത് കാണുക.

തല തടവുന്നതിന്റെ രൂപം ഇപ്രകാരമാണ്. കൈ രണ്ടും വെള്ളത്തില്‍ വെച്ച്, ശേഷം ഒഴിവായ നിലക്ക് കൈ രണ്ടും ഉയര്‍ത്തി തലയുടെ മേല്‍ ഭാഗത്ത്‌ വെക്കുക. പിന്നീട് അവ രണ്ടും പിരടിയിലേക്ക് കൊണ്ടുപോയി തുടങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചു കൊണ്ട് വരിക.(ഗുന്യത്ത്‌ :1 /2 )

റുകൂഉം വബിഹംദിയും

ചിലര്‍ റുകൂഇലും സുജൂദിലുമുള്ള  പ്രാര്‍ത്ഥനകളില്‍ വബിഹംദിഹി എന്ന് അധികരിപ്പിച്ചു ചൊല്ലുന്നത്‌ കാണാം. യഥാര്‍ത്ഥത്തില്‍ റസൂല്‍(സ) നിന്ന് ഉദ്ധരിക്കുന്ന സ്വഹീഹായ ഒരു ഹദീസിലും ഇപ്രകാരം ചൊല്ലിയതായി കാണാന്‍ സാധിക്കുകയില്ല. അവിടുത്തെ ചര്യ കാണുക.

ഹുദൈഫ(റ) നിവേദനം: "നബി(സ)യോടൊന്നിച്ചു ഞാന്‍ നമസ്കരിച്ചു അപ്പോള്‍ റുകൂഇല്‍ 'സുബ്ഹാന റബ്ബിയല്‍ അളീം' എന്നും സുജൂദില്‍ 'സുബ്ഹാന റബ്ബിയല്‍ അഅ'ല' എന്നും  നബി(സ) ചൊല്ലി" (അഹ്മദ്, അബു ദാവൂദ്, തുര്മുദി, നസാഈ)

വബിഹംദിഹി എന്ന് അധികരിപ്പിച്ചു വന്നു ഹദീസ് ദുര്‍ബ്ബലമാണ്‌

പ്രസിദ്ധ പണ്ഡിതനായ ഇമാം ബശ്ശാര്‍ എഴുതുന്നു:

'വബിഹംദിഹി' എന്നത് അബൂലൈലയുടെ ഓര്‍മ്മയില്‍ പിഴവ് സംബവിച്ചതുകൊണ്ടാണ് ഉധരിച്ചതെന്നു ഞാന്‍ വിചാരിക്കുന്നു. ഹുദൈഫയില്‍ നിന്ന് ഇത് ഉദ്ധരിക്കുന്നു. അതില്‍ വബിഹംദിഹി എന്ന് പറയുന്നില്ല. (ബശ്ശാര്‍ 7/ 323)



രണ്ടാം ശാഫീ എന്ന് അറിയപ്പെടുന്ന ഇമാം നവവി(റ) എഴുതുന്നു:

സുന്നത് 'സുബ്ഹാന റബ്ബിയല്‍ അളീം' എന്ന് 3 പ്രാവശ്യം ചൊല്ലുന്നതാണ്. (ശരഹുല്‍ മുഹദ്ദബ് 3/411)

അദ്ദേഹം തുടരുന്നു.
വബിഹംദിഹി എന്ന വര്‍ദ്ധനവ്‌ നബി(സ)യില്‍ നിന്ന് ഗ്രഹിക്കപ്പെട്ടത്‌ ആവാതിരിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നു അബൂ ദാവൂദ് പറയുന്നു. ഇതിന്റെ പരമ്പരയില്‍ അജ്ഞാതനായ വ്യക്തിയുണ്ട്‌ (ശരഹുല്‍ മുഹദ്ദബ് 3/411)

ദാറുഖുതിനിയുടെ ഒരു ഹദീസിലും വബിഹംദിഹി ചൊല്ലിയതായി പറയുന്നു. ഈ ഹദീസിനെ കുറിച്ച് ഇമാം നവവി(റ) പറയുന്നു: ദാറുഖുതിനിയുടെ പരമ്പരയില്‍ മുഹമ്മദ്‌ ഇബ്ന്‍ അബീലൈല എന്ന മനുഷ്യനുണ്ട്‌. ഇയാള്‍ ധുര്ബ്ബലനാണ്.
(ശരഹുല്‍ മുഹദ്ദബ് 3/413)



ഉഖ്‌ബത്തു(റ) നിവേദനം: 'ഫസബ്ബിഹ് ബിസ്മി റബ്ബികല്‍ അളീം' എന്ന ആയത്ത്  അവതരിച്ചപ്പോള്‍ ഇത് നിങ്ങളുടെ റുകൂഇല്‍ ആക്കി കൊള്ളുക എന്നും സബ്ബിഹിസ്മ റബ്ബികള്‍ അഹ് ല എന്ന് അവതരിച്ചപ്പോള്‍ ഇത് നിങ്ങളുടെ സുജൂദില്‍ ആക്കി കൊള്ളുക എന്നും നബി(സ) അരുളി . (അഹ്മദ്, അബൂ ദാവൂദ്)



ഹംദിനെ കുറിച്ച് ഈ 2 ആയത്തിലും പ്രസ്ഥാവിക്കുന്നില്ല. തസ്ബീഹ് ചൊല്ലാന്‍ മാത്രമാണ് ആയത്തില്‍ പറയുന്നത്. ആയത്ത്‌  അത് പോലെ ചൊല്ലുക എന്നല്ല താല്പര്യം. നബി(സ) വ്യാകാനിച്ചു കാണിച്ചു തന്ന രൂപത്തില്‍ ചൊല്ലണം . ആ രൂപത്തില്‍ വബിഹംദിഹി ഖുര്‍ആനിന്റെ താല്പര്യപ്രകാരവും ഉണ്ടാവാന്‍ സാദ്യതയില്ല.

നമസ്കാരശേഷമുള്ള കൂട്ടുപ്രാര്‍ത്ഥന

നമസ്കാരത്തില്‍ നിന്ന് സലാം വീട്ടിയാല്‍ ഇമാം ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞിരുന്നു ഉറക്കെ പ്രാര്‍ഥിക്കുകയും അവരെക്കൊണ്ടു ആമീന്‍ പറയിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ചില സ്ഥലങ്ങളില്‍ കാണാം. തനിച്ച അനാചാരമാണിത്. നബി(സ) ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇപ്രകാരം ചെയ്തതായി ഉധരിക്കപ്പെടുന്നില്ല. ലക്ഷക്കണക്കിന്‌ സ്വഹാബികള്‍ ഉണ്ടായിട്ടും ഒരു സ്വഹാബിപോലും ഇപ്രകാരം ചെയ്തതായും ഉദ്ധരിക്കപ്പെടുന്നില്ല. ശാഫീ മദ്ഹബിനു പോലും കടകവിരുദ്ധമാണ് ഈ സമ്പ്രദായം.

ഉമ്മു സലമ(റ) നിവേദനം: നബി(സ) സലാം വീട്ടിയാല്‍ എഴുന്നേറ്റു പോകുന്നതിനു മുമ്പ് തലസ്ഥാനത് അല്‍പ്പമൊന്നു ഇരിക്കാറുണ്ട്. ഇബ്ന്‍ ശിഹാബ്(റ) പറയുന്നു. അത് എനിക്ക് തോന്നുന്നത് (യഥാര്‍ത്ഥം അല്ലാഹുവിനു അറിയാം) ജനങ്ങളില്‍ നിന്ന് പിരിഞ്ഞു പോകുന്ന പുരുഷന്മാരുമായി സ്ത്രീകള്‍ കണ്ടുമുട്ടാതിരിക്കുവാന്‍ വേണ്ടി ആയിരുന്നുവെന്നാണ്."(ബുഖാരി)

ഉമ്മു സലമ(റ) നിവേദനം: നബി(സ) സലാം വീട്ടിയാല്‍ ഉടനെ സ്ത്രീകള്‍ എഴുന്നേറ്റു പോകും, നബി(സ) എഴുന്നേറ്റ് പോകുന്നതിന്റെ മുമ്പ് അല്‍പ്പ സമയം അവിടെ ഇരിക്കും.(ബുഖാരി)

നമസ്കാരശേഷമുള്ള പ്രാര്‍ത്ഥന സ്ത്രീകള്‍ക്ക് വീട്ടില്‍ ചെന്നശേഷം നിര്‍വ്വഹിക്കാം. എന്നാല്‍ ഇമാം പ്രാര്‍ത്ഥന ചൊല്ലുകയും ആമീന്‍ പറയുകയും ചെയ്യുന്ന സമ്പ്രദായം സുന്നത്താനെങ്കില്‍ അത് അവസാനിച്ച ശേഷമേ സ്ത്രീകള്‍ പോകുമായിരുന്നു. കാരണം പ്രാര്‍ത്തിക്കുന്നത് റസൂല്‍(സ)യും ആമീന്ചോല്ലുന്നത് സ്വഹാബികളും ആയിരിക്കുമല്ലോ. മാത്രമല്ല ഈ സുന്നത് വീട്ടില്‍ ചെന്ന ശേഷം നിര്‍വ്വഹിക്കാന്‍ പറ്റുകയും ഇല്ല. മാത്രമല്ല ഇങ്ങനെ ഒരു സമ്പ്രദായം സുന്നത്തുണ്ടായിരുന്നുവെങ്കില്‍ നബി(സ) പ്രാര്‍ത്ഥന ചൊല്ലിക്കുന്നതിനു മുമ്പ് സ്ത്രീകള്‍ എഴുന്നെല്‍ക്കുമായിരുന്നു എന്നാണ് പറയേണ്ടത് അല്ലാതെ നബി(സ) എഴുന്നേല്‍ക്കുന്നതിനു മുമ്പായി സ്ത്രീകള്‍ എഴുന്നേല്‍ക്കും എന്നല്ല.

ഹദീസുകളില്‍ നബി(സ) നമസ്കാര ശേഷം നബി(സ) ഇന്നതെല്ലാം പ്രാര്‍ഥിച്ചു എന്ന് കാണാം, അതിന്റെ വിവക്ഷ ഇമാം ശാഫി(റ) തന്നെ പറയുന്നത് കാണുക:

നമസ്കാരത്തില്‍ നിന്ന് പിരിഞ്ഞാല്‍ ഇമാമും മഅ'മൂമും ദിക്ര്‍ ചൊല്ലുന്നതിനെ ഞാന്‍ തെരഞ്ഞെടുക്കുന്നു. അവര്‍ രണ്ടുപേരും ദിക്റുകള്‍ ഗോപ്യമാക്കണം. തന്നില്‍ നിന്ന് പ്രാര്‍ഥനകള്‍ പഠിപ്പിക്കല്‍ നിര്‍ബന്ധമായ ഇമാം ഒഴികെ.അദ്ദേഹം തന്നില്‍ നിന്ന് പ്രാര്‍ത്ഥന പഠിച്ചിട്ടുണ്ട് എന്ന് ഗ്രഹിക്കുന്നത് വരെ പരസ്യമാക്കണം. ശേഷം അദ്ദേഹവും രഹസ്യമാക്കണം. (അല്‍ ഉമ്മു: 1/110)

ഉറക്കെ നബി(സ) ചൊല്ലിയെന്നു പറയുന്ന ഹദീസുകളെ ഞാന്‍ വിചാരിക്കുന്നത് തന്നില്‍ നിന്ന് ജനങ്ങള്‍ പഠിക്കുവാന്‍ അല്‍പ്പകാലം ഉറക്കെ ചൊല്ലി എന്നതാണ്, കാരണം നബി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന മിക്ക ഹദീസുകളിലും തഹ്ലീലും തക്ബീരും പറയപ്പെടുന്നില്ല. (അല്‍ ഉമ്മു: 1/111)

ഇമാമിന് ഏറ്റവും ശ്രേഷ്ട്ടമായത് പിന്നില്‍ സ്ത്രീകള്‍ ഇല്ലെങ്കില്‍ താന്‍ സലാം വീട്ടിയ ഉടനെ എഴുന്നെല്‍ക്കലാണ്. (തുഹ്ഫ 2 /104)

ഇത്രയും വിവരിച്ചതില്‍ നബി(സ) ദുആ ചെയ്തു ആമീന്‍ പറയിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാമല്ലോ. മാത്രമല്ല നബി(സ) അങ്ങനെ പഠിപ്പിച്ച മിക്ക ദിക്റുകളും ഏകവചനമാണ്.

സുബ്ഹിലെ ഖുനൂത്ത്


സുബ്ഹ് നമസ്കാരത്തില്‍ ചിലര്‍ ഖുനൂത്ത് ഓതുന്നത്‌ കാണാം. ശാഫീ മദ്ഹബ് പ്രചാരത്തിലുള്ള മുസ്ലിമുകല്‍ക്കിടയിലാണ്  ഈ അനാചാരം കാണാന്‍ സാധിക്കുക. ഹനഫീ ഹമ്പലീ മദ്ഹബുകളും നബി ചര്യയും പ്രചാരത്തിലുള്ള മുസ്ലിമുകള്‍ക്കിടയില്‍ ഈ സമ്പ്രദായം ദര്‍ശിക്കാന്‍ സാദ്യമല്ല.

മുഹമ്മദ്‌ ഇബ്ന്‍ സീരിന്‍(റ) നിവേദനം: നബി(സ) സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് ഒതിയിരുന്നുവോ എന്ന് അനസ്(റ)വിനോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അതെ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. റുകൂഇന്നു മുംബായിരുന്നുവോ എന്ന് വീണ്ടും ചോദിക്കപ്പെട്ടു. അപ്പോള്‍ റുകൂഇന്നു ശേഷം കുറച്ചു കാലം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി 1001, മുസ്ലിം 677 )

കുറച്ചു കാലം എന്നത് അനസ്(റ) തന്നെ വിവരിക്കുന്നത് കാണാം:
അനസ്(റ) നിവേദനം: നിശ്ചയം നബി(സ) റുകൂഇന്നു ശേഷം ഒരു മാസം മാത്രമാണ് ഖുനൂത്ത് ചൊല്ലിയിരുന്നത്.  (ബുഖാരി 1002, മുസ്ലിം 675)

നബി(സ) ഒരു പ്രാവശ്യം ചെയ്‌താല്‍ തന്നെ അത് രെഖയാണല്ലോ എന്ന സംശയത്തിനു ഇവിടെ പ്രസക്തമില്ല. കാരണം നബി(സ) ഈ നിയമം ദുര്‍ബലപ്പെടുത്തുകയും പറ്റെ ഉപേക്ഷിക്കുകയുമാണ് ചെയ്തത്. നമസ്കാരത്തില്‍ സംസാരിക്കലും ബൈത്തുല്‍  മുക്വദ്ദസിന്റെ  നേരെ തിരിഞ്ഞു  നമസ്ക്കരിക്കലും മറ്റും ഉപേക്ഷിച്ചതുപോലെ.

അനസ്(റ) നിവേദനം: അങ്ങനെ നബി(സ) പ്രഭാത നമസ്കാരത്തില്‍ ഒരുമാസം അവര്‍ക്കെതിരില്‍ ഖുനൂത്ത് ചൊല്ലി. ഞങ്ങള്‍ ഖുനൂത്ത് ചൊല്ലുന്നവര്‍ ആയിരുന്നില്ല. ശേഷം അത് ഉയര്‍ത്തപ്പെട്ടു. (ബുഖാരി 4090)

അബുഹുറൈറ(റ) നിവേദനം:......പ്രശ്നങ്ങളില്‍ നിനക്ക് യാതൊന്നും ഇല്ല....... എന്നാ ആയത്ത് അവതരിക്കപ്പെട്ടത് മുതല്‍ നബി(സ) ഖുനൂത്ത് ഉപേക്ഷിച്ച വിവരം ഞങ്ങള്‍ക്ക് ലഭിച്ചു. (മുസ്ലിം 675 )

അനസ്(റ) നിവേദനം: തീര്‍ച്ചയായും നബി(സ) ചില അറബി ഗോത്രങ്ങല്‍ക്കെതിരായി ഖുനൂത്ത് ചൊല്ലി. ശേഷം അത് ഉപേക്ഷിച്ചു. (മുസ്ലിം 687 )

ഈ ഒരു ഖുനൂത്ത് മാത്രമാണ് നബി(സ) ചോല്ലിയിരുന്നത്. മറ്റൊരു തരത്തിലുള്ള ഏതെങ്കിലും ഒരു ഖുനൂത്ത് ഏതെങ്കിലും ഒരു കാലത്ത് നബി(സ) തന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ചൊല്ലിയത് സ്വഹീഹായ ഹദീസിലൂടെ ഉദ്ധരിക്കുന്നില്ല. ഇനിയും കാണുക.

അബുമാലിക്ക്(റ) നിവേദനം: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു താങ്കള്‍ അല്ലാഹുവിന്റെ ദൂതന്റെ പിന്നില്‍ നിന്ന് നമസ്കരിച്ചിട്ടുണ്ട്, അത് പോലെ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരുടെയും; ഇവിടെ കൂഫയില്‍ 5 വര്‍ഷം അലി(റ)യുടെ  പിന്നിലും നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരെങ്കിലും സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത്‌ ഒതിയിരുന്നോ?  അപ്പോള്‍ അദ്ദേഹം പറഞു എന്റെ മകനെ അത് പുതിയതാണ്. (തുര്മുദി ഇബ്ന്മാജ, നസാഈ, അഹ്മദ്)

ഈ ഹദീസ് ഉദ്ധരിച്ച ശേഷം തുര്മുദി എഴുതുന്നു:
ഈ ഹദീസ് സ്വഹീഹായതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് (സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത്‌ ഉപേക്ഷിക്കല്‍) ഭൂരിപക്ഷ പണ്ഡിതന്മാരുടെയും ചര്യ. (തുര്മുദി)

സുബ്ഹ് നമസ്കാരത്തില്‍  ഖുനൂത്ത് ചൊല്ലണം എന്ന് വന്ന ചില ഒറ്റപ്പെട്ട ഹദീസുകള്‍ എല്ലാം തന്നെ വളരെ ദുര്‍ബലമാണ്. പ്രത്യക്ഷത്തില്‍ തന്നെ അത് ബുഖാരി മുസ്ലിം അനസ്(റ) നിന്ന് ഉദ്ധരിച്ച സ്വഹീഹായ ഹദീസിനു എതിരാണ് താനും.    
-- 

നെഞ്ചിനു താഴെ കൈ കെട്ടല്‍

നമസ്കാരത്തില്‍ ചില ആളുകള്‍ വയറിന്മേല്‍ കൈകെട്ടുന്നു മറ്റുചിലര്‍ പൊക്കിളിനു താഴെ അടിവയറില്‍ കയ്കെട്ടുന്നു. ഇത് രണ്ടും തന്നെ പ്രവാചക ചര്യക്ക്‌ എതിരാണ്, പരിശുദ്ധ ഖുര്‍ആനിന്റെ സൂച്ചനക്കും. അല്ലാഹു പറയുന്നു: فصل لربك وانحر
"നീ നിന്റെ രക്ഷിതാവിനു വേണ്ടി നമസ്കരിക്കുകയും നെഞ്ചിന്‍മേല്‍ കയ്ക്കെട്ടുകയും ചെയ്യുക" (ഇപ്പ്രകാരമാണ് അലി(റ) ഈ ആയത്തിനു അര്‍ഥം നല്‍കുന്നത്)

ഉക്വബ(റ) നിവേദനം: അപ്പോള്‍ فصل لربك وانحر എന്ന ആയതില്‍ അലി(റ) "തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തില്‍ വെച്ച് തന്റെ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം 'വന്ഹര്‍' എന്ന പത്തിനു നല്‍കുന്നു" ( ബുഖാരി തന്റെ തരീഖുല്‍ കബീറില്‍ No. 2911 ,Vol 6 ,Pg 437 )

ഇബ്ന്‍ ജരീര്‍(റ) നാലു പരമ്പരയിലൂടെ ഈ അര്‍ഥം അലി(റ) നിന്ന് ഉദ്ധരിക്കുന്നു. "അദ്ദേഹം ഈ ആയത്തോതി നമസ്കരിക്കുന്ന മനുഷ്യന്മാരോട് നെഞ്ചിന്റെ മുകളില്‍ കൈകെട്ടാന്‍ കല്പ്പിക്കാറുണ്ട്" . (ഇബ്ന്‍ ജരീര്‍ 10 /210)

ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന്‍ അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന്‍ ജരീരും ഇബ്ന്‍ മുന്ദിരും ഇബ്ന്‍ അബീ ഹതിമും ദാറുഖുത്നി തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന്‍ മര്ദ, വയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന് فصل لربك وانحر എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തില്‍ വെച്ച് അവ രണ്ടും നമസ്കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. (ദാറുല്‍ മന്‍സൂര്‍ 8 /650 )

വാഇലുബ്നു ഹജര്‍(റ) നിവേദനം: ഞാന്‍ നബി(സ)യോടൊപ്പം നമസ്കരിച്ചു. അപ്പോള്‍ തന്റെ വലതു കൈ ഇടത്തേ കയ്യിന്മേലായി നെഞ്ചിന്മേല്‍ വെച്ചിട്ടുണ്ടായിരുന്നു.(ഇബ്ന്‍ കുസയ്മ).

രണ്ടാം ശാഫീ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ഈ ഹദീസിനെ സ്വഹീഹായി അന്ഗീകരിക്കുന്നുണ്ട്.(ശറഹുല്‍ മുഹദ്ധബ് 3/313)

കൈ രണ്ടും ഉയര്‍ത്തി മറ്റു നമസ്കാരങ്ങളില്‍ വെയ്ക്കുന്നത് പോലെ മയ്യിത്ത്‌ നമസ്കാരത്തിലും നെഞ്ചിന്‍മേല്‍ വെക്കണം.(മഹല്ലി:1/332)

ചില കിതാബുകളില്‍ നെഞ്ചിന്റെ താഴെ എന്നുണ്ടല്ലോ എന്ന് ചില ആളുകള്‍ പറയുന്നു. അതിന്റെ ഉദ്ദേശം എന്താണെന്ന് കിതാബുകളില്‍ തന്നെ പറയുന്നു.

കൈ രണ്ടും നെഞ്ചിനു താഴെ വെക്കുന്നതിലുള്ള തത്വം അവരണ്ടും ഏറ്റവും ശ്രേഷ്ട്ടമായ അവയവത്തിനു മുകളില്‍ ആയിരിക്കുക എന്നതാണ്. അത് ഹൃദയമാണ്. (നിഹായ 1 /408, ജമാല്‍: 1 /141 , അസന 1/145, ബാഫളല്‍ 1/195)

നിയ്യത്ത് ചൊല്ലല്‍

അല്ലാഹു പറയുന്നു : "ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും." [അദ്ധ്യായം 17 ഇസ്‌റാഅ് 19]

 നബി (സ) പറഞ്ഞു : "പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത് ഉദ്ദേശ്യ മനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക." [ബുഖാരി,മുസ്ലിം]

 മുകളില്‍ ഉദ്ധരിച്ച ആയത്തില്‍ നിന്നും ഹദീസില്‍ നിന്നും ഒരു പുണ്യ കര്‍മ്മം ചെയ്യുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ മനസ്സിലെ വിചാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അല്ലാഹു അതിനെ പരിഗണിക്കുകയെന്ന് വ്യക്തമാവുന്നു. ഭൗതിക താല്പര്യമാണെങ്കില്‍ പരലോകത്ത് അതിനു പ്രതിഫലം ലഭിക്കുകയില്ല. കേവലം നമസ്കാരം, കുളി, നോമ്പ് മുതലായ ഏതാനും പുണ്യകര്‍മ്മങ്ങള്‍ക്കല്ല പ്രത്യുത സര്‍വ്വ പുണ്യകര്‍മ്മങ്ങള്‍ക്കും നിയ്യത്ത് വേണമെന്നാണ് നബി(സ) നമ്മെ ഉണര്‍ത്തുന്നത്. ഒരാള്‍ ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കൊടുക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം.വഴിയില്‍ നിന്ന് ഉപദ്രവം നീക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം. മൃഗങ്ങളോട് ദയ കാണിക്കല്‍, സ്നേഹിതനെ കണ്ടാല്‍ പുഞ്ചിരിക്കല്‍, പരസ്പരം സലാം പറയല്‍, കുട്ടികളെ ചുംബിക്കല്‍, മാതാപിതാക്കളെ ആദരിക്കല്‍, യാചകന് ധര്‍മ്മം നല്‍കല്‍ എന്നിവയെല്ലാം തന്നെ പുണ്യകര്‍മ്മങ്ങളായി അല്ലാഹു പരിഗണിക്കണമെങ്കില്‍ നിയ്യത്ത് നിര്‍ബന്ധമാണ്‌.

 ഇത്രയും വിവരിച്ചതില്‍ നിയത്ത് എന്നതിന്റെ അര്‍ഥം ചൊല്ലിപ്പറയല്‍ എന്നല്ല എന്ന് വ്യക്തമായി. വഴിയില്‍ നിന്ന് മുള്ള് എടുത്തു മാറ്റുമ്പോള്‍, 'ഞാന്‍ അല്ലാഹുവിനു വേണ്ടി പുണ്യം ലഭിക്കാന്‍ വഴിയില്‍ ഇന്ന് മുള്ള് എടുത്തു മാറുന്നു' അല്ലെങ്കില്‍ ഭാര്യക്ക് ചെലവിനു കൊടുക്കുമ്പോള്‍ 'ഞാന്‍ നിനക്ക് ചെലവിനു തരുന്നു അല്ലാഹുവില്‍ നിന്ന് പുണ്യം ലഭിക്കാന്‍' എന്നെല്ലാം ചൊല്ലി പറയണമെന്ന് ഒരാള്‍ വാദിക്കുന്നുവെങ്കില്‍ അയാള്‍ അനാചാരത്തിന്റെ അടിമയാണ്. അപ്പോള്‍ നിയ്യത്ത് വേണം എന്ന് നബി(സ) പഠിപ്പിച്ച ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഭൗതികമായ നന്മകള്‍ മാത്രമായിരിക്കരുത് നമ്മുടെ ലക്‌ഷ്യം. പ്രത്യുത പരലോകത്തെ പ്രതിഫലമായിരിക്കണം.ഇതുപോലെ തന്നെയാണ് നമസ്കാരം, നോമ്പ് മുതലായ കാര്യങ്ങള്‍ക്ക് നിയ്യത്ത് വേണമെന്ന് പറയുന്നത്. ഇവിടെയും മേല്‍പറഞ്ഞ പുണ്യങ്ങളും പ്രവാചകന്‍ വേര്‍പ്പെടുത്തുന്നില്ല.നിയ്യത്ത് ചൊല്ലി പറയണം എന്നൊന്നും ഇവിടെ എവിടെയും ഉത്ഭവിക്കുന്നില്ല. നാം ചെയ്യുന്ന പ്രവര്‍ത്തി ഇന്നതാണെന്ന ശരിയായ ബോധം നമുക്കുണ്ടായിരിക്കണം. ബുദ്ധിയുള്ള മനുഷ്യന്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ ഇത് ഉണ്ടാകും. കൂടെ പരലോക പ്രതിഫലം ആഗ്രഹിക്കണം. ഇതാണ് നിയ്യത്ത്.

 ഇബ്നു ഹജര്‍(റ) ഉദ്ധരിക്കുന്നു: "ഇമാം നവവി(റ) പറയുന്നു: 'നിയ്യത്ത് എന്നത് ഉദ്ദേശമാണ്.അത് മനസ്സിന്റെ ഉറപ്പാണ്.' ബൈഹകി പറയുന്നു: 'നിയ്യത്ത് എന്നത് ഒരാള്‍ ദര്‍ശിക്കുന്നതിനു നേരെയുള്ള ഹൃദയത്തിന്റെ ഉത്തേജനമാണ്.'" (ഫത്ഹുല്‍ ബാരി). നിയ്യത്ത് ചൊല്ലിപറയുക എന്നത് നബി(സ)യുടെയോ സ്വഹാബികളുടെയോ ചര്യ അല്ല. സ്വഹീഹായ ഒരു ഹദീസിലും നിയ്യത്ത് ചൊല്ലി പറയുവാന്‍ കല്‍പ്പിക്കുന്നില്ല.

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana